കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കത്തിന് കളിത്തട്ടുണരാൻ ഇനി ദിവസങ്ങള്‍ മാത്രം. മറ്റൊരു ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കളിപ്രേമികള്‍ വലിയ ആവേശത്തിലാണ് ആവേശത്തിലാണ്.
ഫുട്ബോള്‍ എന്നാല്‍ ഗോളടിച്ച് വിജയിക്കുകയെന്നാണല്ലോ പൊതുവെ വെയ്പ്. കളിക്കാരെ സംബന്ധിച്ച് ലോകകപ്പ് മത്സരത്തില്‍ ഗോള്‍ നേടാൻ കഴിഞ്ഞാല്‍ ഇരട്ടി മധുരമാണല്ലോ. എന്നാല്‍ ഇതിന് ഒരു മറുവശമുണ്ട്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന കളിക്കാരന്‍റെ ടീം കിരീടം നേടുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് ചരിത്രം പറയുന്നത്.
കഴിഞ്ഞ ലോകകപ്പുകളിലെ ഗോള്‍ഡൻ ബൂട്ട് വിജയികള്‍ ആരൊക്കെയെന്ന് നോക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. ഇതിന് അപവമാദമായിരുന്നവർ വിരലില്‍ എണ്ണാവുന്നവർ മാത്രമാണ്. 1978ല്‍ അർജന്‍റീന കിരീടം നേടിയപ്പോള്‍ അവരുടെ സൂപ്പർതാരം മാരിയോ കെംപസ് ആയിരുന്നു ടോപ് സ്കോറർ. അതുപോലെ 2002ല്‍ ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടന്ന ലോകകപ്പില്‍ ബ്രസീല്‍ ലോക ചാംപ്യൻമാർ ആയപ്പോള്‍ ഗോള്‍ഡൻ ബൂട്ട് പുരസ്ക്കാരം റൊണാള്‍ഡോ നേടി. 1962ല്‍ ഗോള്‍ഡൻ ബൂട്ട് പുരസ്ക്കാരം ആറ് പേർക്കായിരുന്നു. ഇതില്‍ ഗാരിഞ്ചയും വാവയും ലോകചാംപ്യൻമാരായ ബ്രസീല്‍ നിരയില്‍നിന്നുള്ളവരായിരുന്നു.
- ഫുട്ബോള്‍ ലോകകപ്പിലെ 'വണ്ടർ കിഡ്സ്'
ഇത് മാറ്റി നിർത്തിയാല്‍ സമീപകാല ലോകകപ്പുകളിലെല്ലാം ഗോള്‍ഡൻ ബൂട്ട് പുരസ്ക്കാരം നേടുന്നവരുടെ ടീം രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ മറ്റോ ആയിരുന്നു ലോകകപ്പുകളില്‍ ഫിനിഷ് ചെയ്തിട്ടുള്ളത്. ലോകകപ്പ് ചരിത്രത്തില്‍ ടോപ് സ്കോറർമാരായ ആറുപേരുടെ ടീമുകള്‍ റണ്ണേഴ്സ് അപ്പായിരുന്നു. 1930-ല്‍ ആദ്യമായി ഗോള്‍ഡൻ ബൂട്ട് നേടിയ അർജന്റീനയുടെ ഗില്ലെർമോ സ്റ്റേബില്‍ മുതല്‍ ഏറ്റവും ഒടുവില്‍ നടന്ന 2022ലെ ഖത്തർ ലോകകപ്പിലെ ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ മൂന്നാം സ്ഥാനക്കാരായ ടീമുകളിലെ കളിക്കാർക്ക് ഒമ്പത് തവണയാണ് ടോപ് സ്കോറർക്കുള്ള ഗോള്‍ഡൻ ബൂട്ട് പുരസ്ക്കാരം ലഭിച്ചത്.
2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഹാരി കെയ്ൻ ആയിരുന്നു ടോപ് സ്കോറർ. ആറ് ഗോളുകള്‍ നേടി അദ്ദേഹം ഗോള്‍ഡൻ ബൂട്ട് നേടിയെങ്കിലും ഇംഗ്ലണ്ടിന്‍റെ പോരാട്ടം സെമിയില്‍ അവസാനിച്ചു. മൂന്നാംസ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ബെല്‍ജിയത്തോട് തോല്‍ക്കുകയും ചെയ്തു.
: 20 വർഷത്തെ സ്വപ്നം… ഒരു കിരീടം മാത്രം ബാക്കി! അവസാന ലോകകപ്പിനൊരുങ്ങി റൊണാള്‍ഡോ
2014ല്‍ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസാണ് ടോപ് സ്കോററായത്. എന്നാല്‍ കൊളംബിയ ക്വാർട്ടറില്‍ ബ്രസീലിനോട് തോറ്റ് പുറത്തായി. 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ജർമ്മനിയുടെ തോമസ് മുള്ളറായിരുന്നു ഗോള്‍ഡൻ ബൂട്ട് നേടിയത്. പക്ഷേ ജർമ്മനി മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. സെമിയില്‍ സ്പെയിനോട് തോറ്റ അവർ മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഉറുഗ്വയെ തോല്‍പ്പിച്ചു. 2006ല്‍ ജർമ്മനിയില്‍ നടന്ന ലോകകപ്പില്‍ അവരുടെ തന്നെ മിറോസ്ലാവ് ക്ലോസെ ആയിരുന്നു ടോപ് സ്കോറർ. എന്നാല്‍ ജർമ്മൻ തേരോട്ടം സെമിയില്‍ അവസാനിച്ചു. പോർച്ചുഗലിനെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനത്ത് എത്തിയതായിരുന്നു അന്ന് ഒളിവർ ഖാനും സംഘത്തിനും ആശ്വസിക്കാനുള്ളത്. 1998ല്‍ ക്രൊയേഷ്യയുടെ ഡേവർ സുകേറും 1994ല്‍ റഷ്യയുടെ സെലെങ്കോ, ബള്‍ഗേറിയയുടെ സ്റ്റോയ്ച്കോവ് എന്നിവർ ഗോള്‍ഡൻ ബൂട്ട് പങ്കിട്ടു. എന്നാല്‍ ഇവരുടെ ടീമുകള്‍ക്ക് കിരീടത്തിലേക്ക് എത്താനായില്ല.
ഗോള്‍ഡൻ ബൂട്ട് നേടുന്നവരുടെ ടീം ലോകകപ്പ് ജയിക്കുകയെന്ന അപൂർവ നേട്ടം ഇത്തവണ വീണ്ടും കാണാനാകുമോ? മാരിയോ കെംപസിന്‍റെയും റൊണാള്‍ഡോ നസാരിയോയുടെയും പിൻഗാമിക്കായാണ് ഇത്തവണ അമേരിക്കയിലെയും മെക്സിക്കോയിലെയും കാനഡയിലെയും കാനഡയിലെയും കളിമൈതാനങ്ങള്‍ കാത്തിരിക്കുന്നത്…

