എബോള വൈറസ് ആശങ്ക പടർത്തുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, യുഗാണ്ട എന്നിവിടങ്ങളില്‍ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍, അവിടെ നിന്നും എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ നിർദ്ദേശമുണ്ട്.
ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരെ വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളില്‍ നിരീക്ഷിക്കാനാണ് നീക്കം. കേരളത്തിന് പുറത്ത് വിമാനമിറങ്ങി ട്രെയിനില്‍ എത്തുന്നവരെ റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ചാകും നിരീക്ഷിക്കുക.
രോഗിയുമായി നേരിട്ട് ഇടപഴകുമ്പോള്‍ മാത്രം പകരുന്ന രോഗമാണ് എബോള. അതുകൊണ്ട് തന്നെ കോവിഡ് പോലെ എബോളയെ ഭയക്കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍, എബോള വൈറസ് ബാധിച്ചാലുള്ള മരണനിരക്ക് 50 ശതമാനമാണ്. പഴംതീനി വവ്വാലുകള്‍, മുള്ളൻപന്നികള്‍, കുരങ്ങുകള്‍ എന്നീ ജീവികളില്‍ നിന്നാണ് എബോള വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. വൈറസ് ബാധിതരുടെ രക്തം, മറ്റ് ശരീരസ്രവങ്ങള്‍, രോഗികള്‍ ഉപയോഗിച്ച കിടക്ക, വസ്ത്രങ്ങള്‍ എന്നിവ വഴിയും രോഗം പടരാം. അതിനാല്‍ രോഗികളുമായുള്ള നേരിട്ടുള്ള സമ്പർക്കം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
ബദാം കഴിക്കുന്നവരാണോ… ഒരു ദിവസം എത്രയെണ്ണം കഴിക്കാം? എങ്ങനെ കഴിക്കാം? അറിയാം ചില ഗുണങ്ങള്‍
വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ 2 മുതല്‍ 21 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. തലവേദന, തൊണ്ടവേദന, പെട്ടെന്നുണ്ടാകുന്ന പനി, തളർച്ച എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. രോഗം മൂർച്ഛിക്കുന്നതോടെ വയറിളക്കം, ഛർദ്ദി, അടിവയറ്റില്‍ അതിയായ വേദന എന്നിവയ്ക്കും ഇത് കാരണമാകും. പിന്നീട് വൈറസ് ബാധ വൃക്ക, കരള്‍ എന്നിവയുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കും.
മൂന്ന് വകഭേദങ്ങളാണ് ഈ വൈറസിനുള്ളത്. എബോള, സുഡാൻ, ബുണ്ടിബുഗ്യോ (Bundibugyo) എന്നിവയാണ് അവ. ഇതില്‍ ഏറ്റവും സങ്കീർണമായ ബുണ്ടിബുഗ്യോ വകഭേദമാണ് ഇപ്പോള്‍ പടരുന്നത്. നിലവില്‍ എബോള വൈറസിന് മാത്രമാണ് അംഗീകൃത വാക്സിനും ചികിത്സയും ലഭ്യമായിട്ടുള്ളത്.

