മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ വാർത്താ കാർഡുകള്‍ മെറ്റ നീക്കം ചെയ്തതില്‍ മാധ്യമങ്ങളെ കയ്യൊഴിഞ്ഞ് മുഖ്യമന്ത്രി.
തനിക്ക് മെറ്റയില്‍ സ്വാധീനം ഇല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങള്‍ ഇതിനെതിരെ പരാതിപ്പെടൂ എന്ന ഉപദേശമാണ് നല്‍കിയത്. വന്ദേമാതര വിഷയത്തില്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിനെ ന്യായീകരിച്ച മുഖ്യമന്ത്രി വിഷയത്തില്‍ സർക്കാർ നിലപാടും വ്യക്തമാക്കാൻ തയ്യാറായില്ല.
മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങള്‍, സർക്കാരിനെതിരായ വിമർശനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കൈരളി ന്യൂസിന്റെ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമ വാർത്താ കാർഡുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മെറ്റ നീക്കം ചെയ്തത്. ഇതില്‍ ഒരു സർക്കാർ എന്ന നിലയിലുള്ള അടിയന്തര ഇടപെടലാണ് മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടത്. പക്ഷേ മുഖ്യമന്ത്രിയുടെ ഉപദേശമാകട്ടെ നിങ്ങള്‍ പരാതി നല്‍കൂ എന്നതായിരുന്നു.
തനിക്ക് മെറ്റയില്‍ അത്തരത്തില്‍ ഒരു സ്വാധീനമുണ്ടെന്ന് കരുതുന്നുണ്ടോ എന്ന് പരിഹസിക്കാനും വി ഡി സതീശൻ മറന്നില്ല. വന്ദേമാതരം സംബന്ധിച്ച് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ വ്യക്തത വരുത്തുന്നതിന് പകരം ആ ഉത്തരവിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ആഗസ്റ്റ് 15ന് സംസ്ഥാനത്തെ സ്കൂളുകളില്‍ വന്ദേമാതരം മുഴുവൻ ചൊല്ലുമോ എന്നതില്‍ ഒരു നിലപാട് വ്യക്തമാക്കാനും മുഖ്യമന്ത്രി തയ്യാറായില്ല. ഒപ്പം തന്നെ മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രിയും രണ്ടു നിലപാടുകളാണ് സ്വീകരിച്ചത് എന്നതും വിഷയത്തില്‍ സർക്കാരിനുള്ളിലെ ആശയക്കുഴപ്പം പുറത്തു കാണിക്കുന്നതായി.
പിഎംഎവൈ പ്രകാരം വീടുവയ്ക്കുമ്പോള്‍ കേന്ദ്ര സർക്കാരിന്റെ നിർദേശം പാലിച്ച് ലോഗോ വെച്ച് മുന്നോട്ട് പോകാനുള്ള വിവാദ തീരുമാനവും ഇന്നത്തെ മന്ത്രിസഭായോഗം കൈക്കൊണ്ടിട്ടുണ്ട്. വീടില്ലാത്തവർക്ക് വീട് വെച്ചു നല്‍കുമ്പോള്‍ അവരുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന നടപടി കൂടിയാണ് സർക്കാരിന്റേത് എന്ന വിമർശനം ഉയർന്നു കഴിഞ്ഞു.

