നമ്മുടെ രാജ്യത്ത് നിരത്തിലേക്ക് വാഹനവുമായി ഇറങ്ങുമ്പോള്‍ നാം പാലിക്കേണ്ട നിരവധി നിയമങ്ങളും ചട്ടങ്ങളുമുണ്ട്.
ലൈസൻസില്ലാതെ വാഹനവുമായി റോഡിലേക്കിറങ്ങാൻ ആർക്കും അവകാശമില്ല. അതുപോലെ തന്നെ വാഹനങ്ങളഉടെ കാര്യത്തിലുമുണ്ട് ഒട്ടേറെ നിബന്ധനകള്‍. ഇതെല്ലാം പാവിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
വാഹനങ്ങളില്‍ നമ്പർ പ്ലേറ്റും നിർബന്ധമായും ഉണ്ടായിരിക്കണം. രാജ്യത്തെ നിയമ പ്രകാരം നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. 1988 ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടില്‍ ഇത് കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ എല്ലാവർക്കും ഇത് ബാധകമാണോ? നമ്പർ പ്ലേറ്റ് ഇല്ലാതെ ആർക്കെങ്കിലും സഞ്ചരിക്കാനാവുമോ? ആകും എന്നതാണ് ഉത്തരം!
നമ്പർ പ്ലേറ്റ് നിർബന്ധമല്ലാത്തത് ആർക്ക്?
ചില ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ക്കും സൈനിക വാഹനങ്ങള്‍ക്കുമാണ് ഈ നിയമം ബാധകമല്ലാത്തത്. ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തിന്റെ മോട്ടോര്‍ വാഹന നിയമവും ഇത് അനുവദിക്കുന്നു. ഈ പട്ടികയില്‍ മുന്‍പന്തിയിലുള്ളത് ഇന്ത്യന്‍ രാഷ്ട്രപതിയും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമാണ്.
ഇവരുടെ ഈ വിവിഐപി വാഹനങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് നമ്പര്‍ പ്ലേറ്റുകള്‍ ഇവരുടെ വാഹനങ്ങള്‍ക്കുണ്ടാവില്ല. പകരം ഇന്ത്യയുടെ ദേശീയ ചിഹ്നമായ ‘അശോക സ്തംഭം’ വാഹനങ്ങളില്‍ കാണാം. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ഒരു ആര്‍ടിഒ രജിസ്റ്ററിലും ഉണ്ടാവില്ല. രാഷ്ട്രപതി ഭവന്റെ നേരിട്ടുള്ള ഭരണ നിയന്ത്രണത്തിലാണ് അവരുടെ മുഴുവന്‍ രേഖകളും സൂക്ഷിക്കുന്നത്. ഇവ സൂക്ഷ്മമായി നിരീക്ഷിക്കാൻ പ്രത്യേക സുരക്ഷാ ഏജന്‍സികളുമുണ്ട്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ ഉദ്യോഗസ്ഥര്‍ എന്ന നിലയിലാണ് മോട്ടോര്‍ വാഹന നിയമത്തിലെ സാധാരണ നിയമങ്ങളില്‍ നിന്ന് പൂര്‍ണമായും ഇവരെ ഒഴിവാക്കിയത്. അതേസമയം സുരക്ഷയുടെ ഭാഗമായി കര്‍ശന പ്രോട്ടോക്കോളുകളുമുണ്ട്.
കരസേന, വ്യോമസേന, നാവികസേന എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് പ്രത്യേകം ക്രമീകരണമുണ്ട്. സൈനിക ട്രക്കുകള്‍, ജീപ്പുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ലൈസന്‍സ് പ്ലേറ്റുകള്‍ ഇല്ലെന്ന് മാത്രമല്ല, സാധാരണ ആര്‍ടിഒകളില്‍ അവ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല.
അതേസമയം പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ യാതൊരു ഇളവുകളുമില്ല. മറ്റെല്ലാ വാഹനത്തെയും പോലെ പ്രധാനമന്ത്രിയുടെ വാഹനത്തിനും നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ വാഹനവ്യൂഹത്തിലെ എല്ലാ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ശരിയായി കാണിക്കണം. ഇക്കാര്യത്തില്‍, പ്രധാനമന്ത്രിക്കും സാധാരണ പൗരന്മാര്‍ക്കും നിയമങ്ങള്‍ ഒരുപോലെയാണ്.

