Dailyhunt
ഇറാൻ്റെ ഇന്റലിജൻസ് മേധാവി മേജര്‍ ജനറല്‍ മജീദ് ഖാദിമി കൊല്ലപ്പെട്ടു

ഇറാൻ്റെ ഇന്റലിജൻസ് മേധാവി മേജര്‍ ജനറല്‍ മജീദ് ഖാദിമി കൊല്ലപ്പെട്ടു

Kairali News 3 weeks ago

യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ റെവല്യൂഷണറി ഗാ‍ർഡ് കോർപ്സിൻ്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി മാജിദ് ഖദേമി കൊല്ലപ്പെട്ടു.

ഇറാനിയൻ വർത്താ ഏജൻസികളാണ് വാർത്ത പുറത്തുവിട്ടത്. കൊല്ലപ്പെട്ടത് എവിടെ വെച്ചാണെന്ന് സൈനിക ഏജൻസി വിശദീകരിച്ചിട്ടില്ല. എന്നാല്‍ തിങ്കളാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്‌റാന് ചുറ്റുമുള്ള ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഒന്നിലധികം വ്യോമാക്രമണങ്ങള്‍ നടന്നതിന് പിന്നാലെയാണ് ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍ പുറത്തുവന്നത്.

ഇന്ന് പുലർച്ചെ അമേരിക്കൻ-സയണിസ്റ്റ് ക്രിമിനല്‍ ഭീകരാക്രമണത്തില്‍ മാജിദ് ഖദേമി രക്തസാക്ഷിയായെോന്ന് ഗാർഡ്സ് അവരുടെ ടെലിഗ്രാം ചാനലിലെ ഒരു പോസ്റ്റില്‍ ഇന്നലെ പറഞ്ഞു. ജൂണില്‍ ഇസ്രായേല്‍ വധിച്ച ജനറല്‍ മുഹമ്മദ് കസെമിക്ക് പകരക്കാരനായാണ് ഖാദിമി ചുമതലയേല്‍ക്കുന്നത്. അരനൂറ്റാണ്ടിലേറെയായി മാതൃരാജ്യത്തിന് ആത്മാർത്ഥവും ധീരവുമായ സംരക്ഷണം ഒരുക്കുന്നതില്‍ രഹസ്യാന്വേഷണ, സുരക്ഷാ മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ ഖദേമി നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ഹോർമുസ്‌ കടലിടുക്ക് ഇനി പഴയതുപോലെ ആകില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

അതേസമയം തിങ്കളാഴ്ച ഇസ്ര‌യേലും അമേരിക്കയും ഇറാനില്‍ തുടർച്ചയായി നടത്തിയ ആക്രമണങ്ങളില്‍ 25 ലധികം പേർ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരെ വീണ്ടും ഭീഷണിയും അസഭ്യവര്‍ഷവുമായി എത്തിയിരുന്നു. ചൊവ്വാഴ്ചയ്ക്ക് മുന്‍പ് ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന ഭീഷണിയാണ് ട്രംപ് മുഴക്കിയിരിക്കുന്നത്.

പാലങ്ങളും പവര്‍ പ്ലാന്റുകളും തച്ചുടയ്ക്കുമെന്നും ഇറാനെ നകരതുല്യമാക്കുമെന്നും ട്രംപ് വെല്ലുവിളിച്ചു. എന്നാല്‍ ഹോർമുസ് കടലിടുക്ക് ഇനി പഴയ നിലയിലേക്ക് മടങ്ങില്ലെന്ന്‌ ഇറാനും വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി താത്കാലിക വെടിനിർത്തല്‍ എന്ന ധാരണയില്‍ എത്തിയാലും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News