രാജ്യത്ത് ജീവിക്കുകയെന്നത് വലിയ പ്രതിസന്ധിയായി തുടരുകയാണ്. നാള്‍ക്കുനാളുള്ള വിലക്കയറ്റവും സാധാരണക്കാരൻ്റെ ജീവിതത്തെ വലിയ ബുദ്ധിമുട്ടിലാക്കുകയാണ്.
കേന്ദ്രത്തിൻ്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ സാധാരണക്കാരനാണ് തിരിച്ചടിയാകുന്നത്. കുത്തക മുതലാളിമാരുടെ പോക്കറ്റ് വീർപ്പിക്കുന്ന നയങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ചില്ലറ വിപണിയില്‍ ഇനിയും വില കുതിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യവകുപ്പിന്റെ മെയ് മാസ അവലോകന റിപ്പോർട്ടിലാണ് മോദിസർക്കാരിന്റെ കുറ്റസമ്മതം.
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോളതലത്തിലുണ്ടായ പ്രതിസന്ധിയുടെ ബാധ്യത രാജ്യത്തെ കുത്തക കമ്പനികളുടെ ലാഭത്തെ ബാധിക്കാതിരിക്കാൻ വില വർധനയുടെ ഭാരം പൂർണമായി സാധാരണക്കാരുടെ ചുമലിലിടുന്നതിനുള്ള മുൻകൂർ ജാമ്യമാണിത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും മണ്‍സൂണ്‍ കുറയാനുള്ള സാധ്യതയും ചില്ലറ വിപണിയില്‍ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നും വിലക്കയറ്റം രൂക്ഷമാകുമെന്നും റിപ്പോർട്ടിലുണ്ട്. ഇന്ധനവില വർധനയോടെ ഉല്‍പ്പാദന ഘട്ടത്തിലെ വിലക്കയറ്റ സമ്മർദം കുത്തനെ വർധിച്ചത് വരുംമാസങ്ങളില്‍ ഗതാഗത, ഊർജ ചെലവുകള്‍ കുത്തനെ ഉയരാനും ഭക്ഷ്യസാധനങ്ങളുടെ വില വൻതോതില്‍ വർധിക്കാനും കാരണമാകും. ഗ്രാമീണ സമ്പദ്ഘടന ദുർബലമാകുമെന്നും മൊത്തത്തിലുള്ള വളർച്ച ഇടിയുമെന്നും റിപ്പോർട്ടിലുണ്ട്. സ്വതന്ത്ര വിദേശനയം ഉപേക്ഷിച്ച് അമേരിക്കൻ വിധേയത്വം സ്വീകരിച്ച മോദി സർക്കാർ രാജ്യത്തിന്റെ ഉൗർജ-ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കിയെന്ന് തുറന്നുസമ്മതിക്കുന്ന റിപ്പോർട്ടാണ് കേന്ദ്രം പുറത്തുവിട്ടത്.
സാങ്കേതിക തകരാറുകള്‍ക്ക് പരിഹാരമായില്ല; സിബിഎസ്‌ഇ പോർട്ടല്‍ തുറക്കാൻ കഴിയാതെ വലഞ്ഞ് വിദ്യാർത്ഥികള്‍
ഉൗർജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പാളിച്ചയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ആഗോള ഊർജവിലയിലെ ചാഞ്ചാട്ടം, രൂപയുടെ മൂല്യത്തകർച്ച,ഉല്‍പ്പാദന മേഖലയിലെ ചെലവ് സമ്മർദങ്ങള്‍ എന്നിവയില്‍നിന്ന് രാജ്യത്തിന് കവചമൊരുക്കാൻ കേന്ദ്രത്തിനായില്ല. ജനങ്ങള്‍ ത്യാഗസന്നദ്ധരാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനംചെയ്‌തതിന് പിന്നാലെ 10 ദിവസത്തിനകം നാലുവട്ടം ഇന്ധനവില ലിറ്ററിന് ഏഴര രൂപയോളം വർധിപ്പിച്ചു. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങും മുൻപ് ക്രൂഡോയില്‍ വില വീപ്പയ്‌ക്ക് 60-80 ഡോളറായിരുന്നു. അപ്പോഴൊന്നും അതിനനുസൃതമായി വില കുറയ്‌ക്കാൻ തയ്യാറായിരുന്നില്ല.

