ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായി മാറിയ നടനാണ് സുബീഷ് സുധി. 2017 ല്‍ തീയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രമായ ഒരു മെക്സിക്കൻ അപാരതയിലൂടെയാണ് സുബീഷിന് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചത്.
ഇപ്പോഴിതാ സുബീഷ് തന്റെ ദയനീയ അവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ്.
2024 ല്‍ റിലീസ് ചെയ്ത ഒരു ഭാരത സർക്കാർ ഉല്‍പ്പന്നമെന്ന ചിത്രത്തിനു പിന്നാലെയുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചാണ് നടൻ തുറന്നു പറഞ്ഞിരിക്കുന്നത്.സുബീഷും സുഹൃത്തുക്കളും ചേർന്നാണ് ചിത്രം നിർമിച്ചത്. മികച്ച സിനിമയെന്ന അഭിപ്രായം നേടിയിട്ടും ചിത്രം സാമ്പത്തികമായി വിജയിച്ചിരുന്നില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുബീഷ് ദയനീയാവസ്ഥ തുറന്നുപറഞ്ഞിരിക്കുന്നത്. വല്ലാത്ത അവസ്ഥയിലൂടെയാണ് ഇപ്പോള്‍ പോകുന്നതെന്നും വീട് ജപ്തിയിലാണെന്നും സുബീഷ് പറയുന്നു. പിടിച്ചുനില്‍ക്കാൻ കഴിയാതെ വന്നപ്പോള്‍ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ദൈവത്തിനുപോലും തന്നെ വേണ്ടെന്നും നടൻ കുറിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വലിയ സ്വപ്നങ്ങള്‍ക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയില്‍ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളില്‍ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തില്‍ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത്. 2024 മാർച്ച് 8 പ്രേമലുവും മഞ്ഞുമ്മല്‍ ബോയിസും തിയേറ്റർ നിറഞ്ഞു നില്‍ക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ല്‍ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.
സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങള്‍ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേരില്‍ നിന്ന് ഭാരതം സെൻസർ ബോർഡ് കട്ട് ചെയ്തു. റിലീസ് നു 2 ദിവസം മുന്നേ തിരക്കഥകൃത്തു നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വില്‍ക്കാൻ ബോംബയില്‍ പോയി അവിടെ കുറെ ഏജന്റ്മാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല. ഞാൻ നേരായ വഴിയില്‍ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയില്‍ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട് തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി. എന്നെ എപ്പോള്‍ വേണമെങ്കിലും ജയിലില്‍ ഇടുന്ന അവസ്ഥയില്‍ ആണ്. ഇപ്പോള്‍ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോണ്‍ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോണ്‍ പോലും എടുക്കാതായി. ഒരു ദിവസം 40ഓളം കാളുകള്‍ ആണ് വരുന്നത് കടകാരുടേത്.
പിടിച്ചു നില്കാനാവാതെ 2 തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. സൂയിസൈഡിന് മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കള്‍ക്ക് മെസ്സേജ് അയച്ചിരുന്നു. അവരില്‍ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. അശ്വതി മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തില്‍ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. ഈ നല്ല സിനിമ തിയേറ്ററില്‍ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയില്‍ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയില്‍ ആണ്. ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.

