ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി 20 ബൗളറിന്റെ പന്ത് ഇന്ത്യൻ പ്രീമിയർ ലീഗ് പോലൊരു ടൂർണമെന്റില്‍ ആദ്യമായി നേരിടേണ്ടിവരുമ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും.
സാധാരണയായി പ്രതിരോധിക്കുകയൂം സുരക്ഷിതമായി ഒരു റണ്‍ ഓടുകയോ ചെയ്യും അല്ലെ? എന്നാല്‍ വൈഭവ് സൂര്യവംശി എന്ന പതിനഞ്ചുകാരൻ ജസ്പ്രീത് ബുമ്രയെ നേരിട്ടപ്പോള്‍ അങ്ങനെയല്ല ചിന്തിച്ചത്.
: വൈഭവ് സൂര്യവംശി ജസ്പ്രിത് ബുംറയ്ക്കെതിരെ ആക്രമിച്ചു തന്നെ കളിക്കുമെന്നു മുൻ ഇന്ത്യൻ പരിശീലകൻ
നേരിട്ട ആദ്യ പന്തില്‍ തന്നെ ലോങ്ങ് ഓണിനു മുകളില്‍ കൂടെ ഒരു പടുകൂറ്റൻ സിക്സർ. അവിടെയും അവസാനിച്ചില്ല. ആദ്യ സിക്‌സറിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്നേ അതെ ഓവറില്‍ വീണ്ടും ഒരു തകർപ്പൻ ഷോട്ട്. ഞെട്ടിപ്പോയത് ബുമ്രയും കാണികളും മാത്രമല്ല, ക്രിക്കറ്റ് ലോകം മുഴുവനാണ്..ബാറ്റിങ്ങിലെ അതികായർക്ക് പോലും അസാധ്യമായ കാര്യമാണ് കുഞ്ഞു വൈഭവ് ഗുവാഹത്തിയിലെ ബാരസ്പാറ സ്റ്റേഡിയത്തില്‍ കാട്ടിയതു. മഴ മൂലം പതിനൊന്ന് ഓവറുകളായി ചുരുക്കിയ മത്സരത്തില്‍ വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവില്‍ രാജസ്ഥാന് വിജയം.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 150/3 എന്ന സ്കോർ അടിച്ചുകൂട്ടി. ഒരു ഫോറും അഞ്ചു സിക്സറുകളും അടക്കം 14 പന്തില്‍ 39 റണ്‍സ് അടിച്ചെടുത്ത വൈഭവും 32 പന്തുകളില്‍ പുറത്താകാതെ 77 റണ്‍സെടുത്ത സഹഓപ്പണർ ജൈസ്വാളുമാണ് രാജസ്ഥാന് വേണ്ടി തിളങ്ങിയത്. 151 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ പക്ഷെ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് മാത്രമാണ് എടുത്തത്.

