Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി ഇനിയില്ല; പദ്ധതി ഉപേക്ഷിച്ച്‌ കേന്ദ്രം

കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി ഇനിയില്ല; പദ്ധതി ഉപേക്ഷിച്ച്‌ കേന്ദ്രം

Kairali News 3 weeks ago

പാലക്കാട് കഞ്ചിക്കോട് സ്ഥാപിക്കുമെന്ന് ദീർഘകാലമായി വാഗ്ദാനം ചെയ്തിരുന്ന റെയില്‍ കോച്ച്‌ ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചു.

2026 ജൂലൈ 31-ന് രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയ മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയത്.

2008-09 ലെ റെയില്‍വേ ബജറ്റിലാണ് കേരളത്തിനായുള്ള ഈ സുപ്രധാന വ്യവസായ സംരംഭം പ്രഖ്യാപിക്കപ്പെട്ടത്. 1,215 കോടി രൂപയിലധികം നിക്ഷേപവും പ്രതിവർഷം 600 കോച്ചുകള്‍ നിർമ്മിക്കാനുള്ള ശേഷിയുമുള്ള ഒരു ഫാക്ടറിയാണ് വിഭാവനം ചെയ്തിരുന്നത്. പദ്ധതിക്കായി കേരള സർക്കാർ ആവശ്യമായ ഭൂമി ലഭ്യമാക്കുകയും 2012 ഫെബ്രുവരിയില്‍ പദ്ധതിയുടെ തറക്കല്ലിടുകയും ചെയ്തിരുന്നു.

പദ്ധതി പ്രഖ്യാപിച്ച്‌ 18 വർഷങ്ങള്‍ പിന്നിടുമ്പോള്‍, നിലവിലുള്ള ഉല്‍പ്പാദന യൂണിറ്റുകളും ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ള മറ്റു പദ്ധതികളും റെയില്‍വേയുടെ ഭാവി ആവശ്യങ്ങള്‍ക്ക് മതിയായതാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പദ്ധതി ഉപേക്ഷിക്കുന്നത്. കാഞ്ഞിക്കോട് കോച്ച്‌ ഫാക്ടറി എന്ന വാഗ്ദാനത്തിന് പകരം, ഏറ്റെടുത്ത ഭൂമി ഇന്ത്യൻ റെയില്‍വേയുടെ ‘ഭാവി വികസന/പ്രവർത്തന ആവശ്യങ്ങള്‍ക്കായി’ ഉപയോഗിക്കുമെന്ന അവ്യക്തമായ നിർദ്ദേശമാണ് ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

മുൻപ് ആസൂത്രണം ചെയ്ത് അംഗീകാരം നല്‍കിയ ഒരു പദ്ധതിയെ റെയില്‍വേയുടെ ഭാവി വികസന പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ബോധപൂർവമായ നയമാറ്റമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു പദ്ധതിക്കായി ഏറ്റെടുത്ത നൂറുകണക്കിന് ഏക്കർ ഭൂമി പതിറ്റാണ്ടുകളായി ഉപയോഗിക്കാതെ കിടക്കുകയാണ്.

പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൻ വ്യവസായ നിക്ഷേപത്തെയും ആയിരക്കണക്കിന് തൊഴിലവസരങ്ങളെയും പ്രാദേശിക സാമ്പത്തിക വികസനത്തെയുമാണ് ഇല്ലാതാക്കിയിരിക്കുന്നത്. പദ്ധതി അനാവശ്യമാണെന്ന് റെയില്‍വേ തീരുമാനിച്ചിരുന്നെങ്കില്‍, സമാനമായ മറ്റൊരു വ്യവസായ സംരംഭം കേരളത്തിന് നല്‍കാൻ കേന്ദ്ര സർക്കാർ തയ്യാറാകേണ്ടിയിരുന്നുവെന്ന് വിമർശനം ഉയരുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News