നടി ലക്ഷ്മിപ്രിയക്കെതിരായ അൻസിബ ഹസന്റെ പരാതി തള്ളിയതായി പൊലീസ്. അൻസിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി.
ലക്ഷ്മി പ്രിയ ചെയ്തത് മാനനഷ്ട കുറ്റകൃത്യം മാത്രമാണെന്ന് പൊലീസ് വിലയിരുത്തി. പരാതി തള്ളിയതായി പൊലീസ് അൻസിബയെ അറിയിച്ചിട്ടുണ്ട്. നേരത്ത അൻസിബ നല്‍കിയ പരാതിയില്‍ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.
അതേസമയം അൻസിബയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടൻ ടിനി ടോം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും മതപരമായി അധിക്ഷേപിച്ചതും ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കടവന്ത്ര പൊലീസ് നടനെതിരെ കേസെടുത്തത്. എറണാകുളം സെഷൻസ് കോടതിയിലാണ് ടിനി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
അൻസിബയെ ടിനി ടോം പരസ്യമായി അധിക്ഷേപിച്ചെന്നും അശ്ലീലകരവും ലൈംഗികച്ചുവയുമുള്ള പരാമർശങ്ങള്‍ നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. അൻസിബയെ മതതീവ്രവാദിയെന്ന തരത്തില്‍ അമ്മ അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറില്‍ പരാമർശമുണ്ട്. കേസില്‍ അൻസിബയുടെ മൊഴി വീണ്ടുമെടുത്ത ശേഷം ടിനി ടോമിനെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇതോടെയാണ് മുൻകൂർ ജാമ്യം തേടി ടിനി ടോം കോടതിയെ സമീപിച്ചത്.

