കഠിനാദ്ധ്വാനത്തിലൂടെ യുഎഇയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് അബുദാബി.
അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന് മുന്നോടിയായി മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച ‘ലേബർ ഹീറോ അവാർഡ് 2026’ വേദിയില്‍ യുഎഇയുടെ തൊഴിലാളിമേഖലയില്‍ സജീവമായ 33 പ്രവാസികളെയാണ് ആദരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇവർക്കിടയില്‍ നാല് മലയാളികള്‍ക്കും പുരസ്കാരത്തിളക്കം. ബിജു ചീനക്കണ്ടി (കണ്ണൂർ), നജീബ് ഇബ്രാഹിം (തിരുവനന്തപുരം), മുഹമ്മദ് ബിലാല്‍ (കൊല്ലം), അമ്പാടിക്കണ്ണൻ മണി (തിരുവനന്തപുരം) എന്നിവരാണ് അംഗീകാരത്തിനർഹരായ മലയാളികള്‍.
നാല്പത്തിനായിരത്തിലധികം തൊഴിലാളികള്‍ താമസിക്കുന്ന ലേബർ ക്യാമ്പുകളില്‍ നിന്ന് ലഭിച്ച 550 നോമിനേഷനുകളില്‍ നിന്നാണ് അന്തിമ വിജയികളെ തിരഞ്ഞെടുത്തത്.
ചെറിയ തുടക്കം, വലിയ നേട്ടം; പ്രവാസ മണ്ണിലെ മലയാളി കരുത്ത്
ഈ പുരസ്കാര ജേതാക്കളില്‍ കണ്ണൂർ കടക്കാട് സ്വദേശിയായ ബിജു ചീനക്കണ്ടിയുടെ ജീവിതം അതിജീവനത്തിന്റെ വലിയൊരു പാഠപുസ്തകമാണ്. ഇരുപത് വർഷം മുൻപ് വെറുമൊരു ബാച്ചിലറായി മെച്ചപ്പെട്ട ജീവിതം തേടി മരുഭൂമിയിലെത്തിയ ബിജു അബുദാബി നാഷണല്‍ ഹോട്ടല്‍സില്‍ ഓഫീസ് ബോയിയായാണ് പ്രവാസ ജീവിതം തുടങ്ങിയത്. തോറ്റുകൊടുക്കാൻ തയ്യാറാകാതെ കഠിനാധ്വാനത്തിലൂടെ ഓരോ പടവുകളും ചവിട്ടിക്കയറിയ ബിജു ഇന്ന് അല്‍ ബറക ഹോള്‍ഡിംഗിന് കീഴിലുള്ള സാദിയാത്ത് ഐലൻഡിലെ ഹിർമാസ് അക്കോമഡേഷൻ വില്ലേജില്‍ ഹൗസ് കീപ്പിങ് സൂപ്പർവൈസറാണ്.
ബിജുവിനൊപ്പം തന്നെ മംഗലാപുരം സ്വദേശിയായ അബ്ദുള്‍ ലത്തീഫും വേദിയില്‍ ആദരവേറ്റുവാങ്ങി. ലുലു ഗ്രൂപ്പില്‍ 15 വർഷം മുൻപ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി തുടങ്ങിയ അദ്ദേഹം ഇന്ന് നൂറുകണക്കിന് തൊഴിലാളികളുടെ ക്ഷേമം നോക്കുന്ന ക്യാമ്പ് ബോസ് എന്ന പദവിയിലാണ്.
തൊഴില്‍ മേഖലയില്‍ ദൈനം ദിന സംഭാവനകള്‍ നല്‍കുന്നവരാണ് പുരസ്‌കാര ജേതാക്കളായ മറ്റു മലയാളികളും. തൊഴില്‍ തേടി വർഷങ്ങള്‍ക്ക് മുൻപ് യുഎഇയിലെത്തിയ ഇവർക്കു പറയാനുള്ളതും അന്നം നല്‍കുന്ന നാടിന്റെ അഭിമാന കഥകള്‍. മറ്റൊന്നും പ്രതീക്ഷിക്കാതെ, ചെയ്യുന്ന തൊഴിലിനോട് പൂർണ്ണ ആത്മാർത്ഥതയും കഠിനാദ്ധ്വാനവും പുലർത്തിയതിന്റെ ഭാഗമായാണ് പുരസ്‌കാരത്തിനായി ഇവരെ തിരഞ്ഞെടുക്കപ്പെട്ടത്.
അതിജീവനത്തിന്റെ വിശ്വഗാഥകള്‍; വിയർപ്പൊഴുക്കിയവർക്ക് നാടിന്റെ സല്യൂട്ട്
ഇന്ത്യയ്ക്ക് പുറമെ ഉഗാണ്ട, ശ്രീലങ്ക, നേപ്പാള്‍, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഘാന തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 33 തൊഴിലാളികളാണ് വേദിയില്‍ ആദരിക്കപ്പെട്ടത്. ക്ലീനറായി ജോലി ആരംഭിച്ച് അക്കോമഡേഷൻ ആർട്ടിസ്റ്റ് ആയി മാറിയവരും ഡാറ്റാ എൻട്രി ഓപ്പറേറ്ററില്‍ നിന്ന് അഡ്മിൻ തസ്തികയിലേക്ക് ഉയർന്നവരും ഉള്‍പ്പെട്ട ഈ പട്ടിക അബുദാബിയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിശബ്ദമായി പ്രവർത്തിക്കുന്ന സാധാരണക്കാർക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മാറി.
ഘാനയില്‍ സ്വന്തമായി ഒരു ആർട്ട് ഗ്യാലറി നടത്തിയിരുന്ന ഇവാൻ ഓപോകു അഡാഡെ എന്ന യുവാവ് 2021-ല്‍ യുഎഇയില്‍ എത്തിയത് ഒരു ക്ലീനറായി. ഇവാനിലെ കലാകാരനെ തിരിച്ചറിഞ്ഞ മാനേജ്‌മെന്റ് എഡിഎൻഎച്ച് കേറ്ററിംഗ് സർവീസിലെ അക്കോമഡേഷൻ കലാകാരനായി അദ്ദേഹത്തെ ഉയർത്തി. ശ്രീലങ്കൻ സ്വദേശിയായ മേനക രവിനാദയുടെ പുരോഗതിയുടെ കഥയും സമാനം. 2018-ല്‍ വെറുമൊരു ഡാറ്റാ എൻട്രി ഓപ്പറേറ്ററായി കരിയർ തുടങ്ങിയ രവിനാദ കഠിനാധ്വാനത്തിലൂടെ അഡ്മിൻ ജോലിയിലേക്ക് ഉയർന്നു. ഓരോ തൊഴിലാളിയും തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാൻ യുഎഇ നല്‍കുന്ന പിന്തുണയെയും സുരക്ഷിതമായ അന്തരീക്ഷത്തെയും ചടങ്ങില്‍ സ്നേഹത്തോടെ സ്മരിച്ചു.
മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം, അബുദാബി പോലീസ്, അബുദാബി മുനിസിപ്പാലിറ്റി, എഡി പോർട്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റാഫ് അക്കോമഡേഷൻ അതോറിറ്റി എന്നിവയുടെ പൂർണ്ണ സഹകരണത്തോടെയാണ് മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റല്‍ പുരസ്കാര ചടങ്ങ് അവിസ്മരണീയമാക്കിയത്.

