മതസൗഹാർദത്തില്‍ വിള്ളലുണ്ടാക്കാൻ വർഗീയവാദികള്‍ പലവിധത്തില്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, വാക്കുകൊണ്ടല്ല പ്രവൃത്തികൊണ്ടാണ് ഇതിനെ പ്രതിരോധിക്കേണ്ടതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി.
കേരളത്തില്‍ മതങ്ങള്‍ക്കിടയില്‍ സാഹോദര്യം നിലനിർത്താൻ പ്രവൃത്തിയിലൂടെ ഇടപെടുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം (CAA) കേരളത്തില്‍ നടപ്പാക്കില്ല എന്ന് ഉറപ്പിച്ചു പറയാൻ ഇവിടുത്തെ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ, കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡ് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതും കേരളമാണ്. എന്നാല്‍ കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ ഈ ലേബർ കോഡ് നടപ്പാക്കാനുള്ള ഒരുക്കങ്ങളിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ ഇടതുപക്ഷമെന്നു പറഞ്ഞാലേ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കൂ എന്ന് തിരിച്ചറിഞ്ഞതിനാലാണ് തങ്ങളാണ് യഥാർത്ഥ ഇടതുപക്ഷമെന്ന് കോണ്‍ഗ്രസുകാർ അവകാശപ്പെടുന്നത്. രാഹുല്‍ ഗാന്ധി നുണ പറയുന്ന ആളാണെന്ന് പറയില്ലെങ്കിലും, അദ്ദേഹം അസത്യങ്ങള്‍ പറയുന്നുണ്ടെന്ന് ബേബി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളില്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയ ചരിത്രമുള്ള കോണ്‍ഗ്രസിന് ഇപ്പോഴും അത്തരം രഹസ്യ ധാരണകള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളിലെ മഹാഭൂരിപക്ഷത്തിന് ക്ഷേത്രങ്ങളില്‍ പ്രാർത്ഥിക്കാൻ അവസരം ലഭിക്കുന്നതിനായി പോരാടിയത് ഇടതുപക്ഷമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിന്റെ തുടർച്ചയായാണ് എല്ലാ ജാതിക്കാരെയും ക്ഷേത്രങ്ങളിലെ പൂജാരിമാരാക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ശ്രമിച്ചതെന്നും, ഇത്തരം നിലപാടുകളാണ് വർഗീയതയ്ക്കെതിരെയുള്ള യഥാർത്ഥ പ്രതിരോധമെന്നും അദ്ദേഹം വ്യക്തമാക്കി.

