മുത്തങ്ങ ഭൂസമരത്തില്‍ പൊലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു. കണ്ണൂർ കെഎപി നാലാം ബറ്റാലിയനില്‍ കോണ്‍സ്‌റ്റബിള്‍ ആയിരുന്ന കെ വി വിനോദ് കൊല്ലപ്പെട്ട കേസിലാണ് മുഴുവൻ പ്രതികളെയും വെറുതെവിട്ടത്.
സിബിഐ രജിസ്‌ട്രർ ചെയ്‌ത കേസില്‍ വയനാട് പ്രിൻസിപ്പല്‍ ഡിസ്ട്രിക്‌ട് ആൻഡ് സ്‌പെഷ്യല്‍ കോടതിയാണ് വിധി പറഞ്ഞത്.
അബ്ദുള്‍ സലാം എന്ന പൊലീസുകാരനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ കേസില്‍ നാലുപേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. അതേസമയം സംഭവം നടന്ന് 23 വർഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ഭൂസമരം നടത്തിയവർക്കുനേരെ 2003 ഫെബ്രുവരി 19നാണ് എ കെ ആന്റണിയുടെ സർക്കാർ വെടിയുതിർത്തത്. തുടർന്നുള്ള സംഘർഷത്തിലാണ് കെ വി വിനോദ് കൊല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പില്‍ ഒരു ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു.

