അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ അതിന്റെ തനിനിറം വീണ്ടും പുറത്തുകാണിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ചരിത്രത്തിലില്ലാത്തവിധം വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് ഇന്ന് പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. ഇതിനെതിരെ സംസ്ഥാനത്തെങ്ങും പ്രക്ഷോഭമുയര്‍ത്താന്‍ ജനങ്ങളോടും പാർട്ടി ഘടകങ്ങളോടും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വില ആയിരം രൂപയോളം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് വിലക്കയറ്റത്തിന് കാരണമാകും. ഹോട്ടലുകളില്‍ ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് ജനങ്ങളെ ബാധിക്കും. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടുന്നത്. പെട്രോളിനും ഡീസലിനും ഗാര്‍ഹിക സിലണ്ടറിനും കൂടി അടുത്ത ദിവസങ്ങളില്‍ വില കൂട്ടും എന്നാണ് റിപ്പോര്‍ട്ട്.
വിലക്കയറ്റം രൂക്ഷമാക്കുന്ന ഈ ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രതിരോധം ഉയരണം എന്നും സെക്രട്ടറിയേറ്റ് പറഞ്ഞു. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും, ഈ മാസം ആറിന് ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിട്ട് പ്രതിഷേധിക്കാൻ ബന്ധപ്പെട്ട സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ സെക്രട്ടറിയേറ്റ് അറിയിച്ചു.

