പാലായില്‍ കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വീടിനുനേരെ യുഡിഎഫ് പ്രവർത്തകരുടെ ആക്രമണം. മുറ്റത്തു കിടന്ന കാറുകള്‍ക്കുനേരെയും യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞു.
ജോസ് കെ മാണിയുടെ വീടിനുമുന്നില്‍ പ്രകടനം നടത്താൻ എത്തിയതായിരുന്നു യുഡിഎഫ് പ്രവർത്തകർ. വീടിനു മുന്നില്‍ വിജയാഘോഷം ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പോലീസെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.
അതേസമയം, തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഗൗരവപരമായി പരിശോധിക്കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ജയപരാജയങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ജനവിധി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. അതിന്റെ പ്രതിഫലനമാണ് ഉണ്ടായത്. പാർട്ടി മത്സരിച്ച 12 സീറ്റിലും പാരജയപ്പെട്ടു. ഇതിന്റെ കാരണങ്ങള്‍ പാർട്ടിക്ക് അകത്ത് ഗൗരവമായി ചർച്ച ചെയ്യും. എല്‍ഡിഎഫിലും ചർച്ച ചെയ്യും. തെരഞ്ഞെടുപ്പില്‍ നല്ല പ്രവർത്തനം കാഴ്ച വച്ചെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

