എറണാകുളം ജില്ലയിലെ ഡിവൈഎഫ്‌ഐ നേതാക്കളുടെ ഒരു വിഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായി സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
എംഡിഎംഎ കേസില്‍ പ്രതികളായ അധ്യാപകർ എന്ന രീതിയിലാണ് ഡിവൈഎഫ്‌ഐ നേതാക്കളായ സ്ത്രീകളുടെ വീഡിയോ പ്രചരിപ്പിച്ചത്. വിശ്വഹിന്ദുപരിഷത് നേതാവ് ശശികല ഉള്‍പ്പെടെ 16 പേർക്കെതിരെയാണഅ ഡിവൈഎഫ്‌ഐ എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്.

വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എറണാകുളം ജില്ലയിലെ ഡിവൈഎഫ്‌ഐ, എസ്.എഫ്.ഐ നേതാക്കളായ അഡ്വ. മനിഷാ രാധാകൃഷ്ണൻ,അജിമില തുടങ്ങിയവരുടെ
ഒരു വീഡിയോ, "MDMA കേസിലെ പ്രതികളായ അധ്യാപകർ" എന്ന വ്യാജ തലക്കെട്ടോടെ ഒരു കുട്ടം സൈബർഹാൻഡിലുകള്‍ പ്രചരിപ്പിച്ചത് വ്യക്തിഹത്യയ്ക്കും സ്ത്രീകളെ ലക്ഷ്യമിട്ടുള്ള സംഘടിത സൈബർ ആക്രമണത്തിനുമുള്ള ശ്രമമാണ്. ഇതിനെതിരെ വിശ്വഹിന്ദുപരിഷത് നേതാവ് ശശികല ഉള്‍പ്പെടെ 16 പേർക്കെതിരെ എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. പ്രചരിപ്പിച്ച നുണയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ആരും രക്ഷപ്പെടില്ല. നിയമത്തിന് മുന്നില്‍ മറുപടി പറയേണ്ടി വരും.
ബി.ജെ.പി, കോണ്‍ഗ്രസ് സൈബർ ഹാൻഡിലുകള്‍ നുണയുടെ നിർമ്മാണത്തിലും പ്രചാരണത്തിലും മത്സരിച്ച് ഒരേ മനസോടെയാണ് പ്രവർത്തിച്ചത്. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ആശയങ്ങളോ വസ്തുതകളോ ഇല്ലാതാകുമ്പോള്‍ വ്യക്തിഹത്യയും വ്യാജപ്രചാരണവും സ്ത്രീകളെ അപമാനിക്കലും ഇക്കൂട്ടരുടെ പതിവ് രീതികളാണ്. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന സ്ത്രീകളെ സ്ലട്ട്-ഷെയ്മിംഗിലൂടെയും അപവാദ പ്രചാരണങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയും പൊതുഇടങ്ങളില്‍ നിന്ന് പിൻവലിപ്പിക്കാനുള്ള ശ്രമങ്ങള്‍ കുറച്ച് നാളായി നടക്കുകയാണ്.
എന്നാല്‍ അത്തരം ഗുണ്ടായിസത്തിന് മുന്നില്‍ തലകുനിക്കില്ല. ഓരോ നുണയെയും നിയമപരമായും രാഷ്ട്രീയമായും തുറന്നുകാട്ടി തന്നെ പ്രതിരോധിക്കും.
– 'എന്താടിസ്ഥാനത്തിലാണ് പുനർജനി കേസ് അവസാനിപ്പിച്ചത്? അടിയന്തരമായി തീരുമാനം പുനഃപരിശോധിക്കണം': പിണറായി വിജയൻ
സ്വകാര്യ നിമിഷങ്ങളെ അടർത്തിയെടുത്ത് വ്യാജ തലക്കെട്ടുകള്‍ ചാർത്തി സാമൂഹിക വിചാരണ നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല; അത് കുറ്റകൃത്യമാണ്. ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാർത്ഥിനികളെ ബലാല്‍സംഘം ചെയ്യുകയാണ് വേണ്ടത് എന്ന് പറഞ്ഞ സംഘ്പരിവാർ വിഷജീവി ടിജി മോഹൻദാസിൻ്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിൻ്റെ പ്രതികാരമായിട്ടാണ് ശരികലയുയുടെ നേതൃത്വത്തില്‍ ഈ പെണ്‍കുട്ടികളുടെ നേരെ സൈബർ അറ്റാക്ക് തുടങ്ങിയത്. എന്നാല്‍ യാതൊരു ലജ്ജയുമില്ലാതെ കോണ്‍ഗ്രസ് ഹാൻഡിലുകള്‍ ഇത് ഏറ്റെടുത്തു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് !!! സംഘ്പരിവാർകോണ്‍ഗ്രസ് ഡീലുകള്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുക തന്നെ ചെയ്യും. പൊതുരംഗത്ത് കടന്ന് വരുന്ന പെണ്‍കുട്ടികളെ നിശബ്ദരാക്കാൻ നിങ്ങള്‍ക്ക് കഴികയില്ല.

