കോട്ടയത്ത് യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ഷാപ്പ് ഉടമ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.
പരിപ്പ് തൊള്ളായിരം ഷാപ്പ് ലൈസൻസി , മാനേജർ , കുക്ക് എന്നിവർക്ക് എതിരെയാണ് കേസ്. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസ്.
കോട്ടയം വെസ്‌റ്റ് പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പുതിയ വകുപ്പു ചേർത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കി. ഷാപ്പില്‍ നിന്നും മീൻതലക്കറി വാങ്ങി കഴിച്ചതിനു പിന്നാലെ അവശതയിലായ കുമരകം സ്വദേശി ജ്യോതിഷ് ഇന്നലെയാണ് മരിച്ചത്. ജ്യോതിഷിൻ്റെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ തുടരുകയാണ്.
തലക്കറി തന്നെയാണ് മരണ കാരണമെന്ന് ആദ്യമേ കുടുംബം ആരോപിച്ചിരുന്നു. കാരണം തലക്കറി കഴിക്കാത്തവർക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. പിന്നീട് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ടിലും വിഷബാധ ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു. പിന്നീട് കൃത്യമായ പരിശോധനകള്‍ക്ക് ഒടുവിലാണ് പൊലീസ് ഇവർക്കെതിരെ കോസ് എടുത്തത്.

