വിവാഹപ്പന്തല്‍ കൂട്ടത്തല്ലിന് വേദിയായ വാർത്തയാണ് അങ്ങ് മധ്യപ്രദേശ് ചിന്ദ്വാരയില്‍ നിന്ന് വരുന്നത്. ചിന്ദ്വാരയിലെ ഒരു ഗ്രാമത്തില്‍ നടന്ന വിവാഹത്തിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.
വധു വരന് പകരം കാമുകനെ മാല അണിയിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.
വിവാഹ ചടങ്ങിന് തൊട്ടുമുമ്പാണ് വധു വേദിയില്‍ നിന്ന് ഇറങ്ങി ഓടിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏപ്രില്‍ 22ന് രാത്രിയിലായിരുന്നു സംഭവം. വിവാഹത്തിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വധു പന്തലില്‍ നിന്ന് ഇറങ്ങിയോടിയത്.
രേഖപ്പെടുത്തിയത് 'ഇല്ലാത്ത വകുപ്പ്'; മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ ഭാര്യയ്ക്ക് ജാമ്യം
വിവരമനുസരിച്ച്, ആഘോഷങ്ങള്‍ പുരോഗമിക്കവെ മാല ചാർത്തല്‍ ചടങ്ങിനായി ദമ്പതികളെ വേദിയിലേക്ക് കൊണ്ടുവന്നു. തൊട്ടുപിന്നാലെ വധു വേദിക്ക് പുറത്ത് നില്‍ക്കുകയായിരുന്ന കാമുകന് മാല ചാർത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തു. പിന്നാലെ ഇരുവിഭാഗത്തിലെയും അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തർക്കമുണ്ടാവുകയും ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു.
വധുവിന്റെ കുടുംബാംഗങ്ങള്‍ തന്നെ യുവാവിനെ ആക്രമിക്കുകയും വേദിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ബഹളത്തിനിടയില്‍, വിവാഹവുമായി മുന്നോട്ട് പോകാൻ വിസമ്മതിച്ച വരൻ ചടങ്ങ് പൂർത്തിയാക്കാതെ മടങ്ങിപ്പോയി. പെണ്‍കുട്ടിയുടെ ഇഷ്ടത്തോടെയല്ല വിവാഹം തീരുമാനിച്ചതെന്നാണ് വിവരം. പെണ്‍കുട്ടിയും ആണ്‍കുട്ടിയും പ്രായപൂർത്തിയായവരാണെന്നും വരന്റെ ആളുകള്‍ പരാതി നല്‍കിയില്ലെന്നും ഉമ്രേത്ത് പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് വിജയ് താക്കൂർ പറഞ്ഞു.

