തിരുവനന്തപുരത്തുണ്ടായത് സ്വാഭാവിക പ്രതികരണമാണെന്ന് ഇ പി ജയരാജൻ. ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്കാണ് കാറുമായി പോയത്.
ഏത് ഗാന്ധിയനായാലും പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ട നേതാക്കള്‍ക്കെതിരെ തിരിഞ്ഞാല്‍ ക്ഷുഭിതരാകും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സംഭവിച്ചത് കണ്ടില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
ഇ ഡി പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചർച്ചകള്‍ നടത്തി. കേന്ദ്രസേനയുടെ സഹായത്തോടെ ഇ ഡിയുടെ ഭീകരതയാണ് നടന്നത്. ഇതിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു.
'ഇ ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കണ്ട, കോണ്‍ഗ്രസ് നേതാക്കള്‍ സംഘപരിവാർ പാതയില്‍'; എം സ്വരാജ്
അതേസമയം, ബി ജെ പിക്ക് എതിരായി നില്‍ക്കുന്ന നേതാക്കള്‍ക്കെതിരെ ഇ ഡി യെ കയറൂരി വിടുന്നുവെന്ന് എം സ്വരാജ്. കോണ്‍ഗ്രസ് നേതാക്കളെ ഇ ഡിയെ വിട്ട് വേട്ടയാടിയപ്പോള്‍ അവർ മുട്ടുമടക്കി സംഘപരിവാറിനൊപ്പം ചേർന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറിനു മുന്നില്‍ മുട്ടില്‍ ഇഴയുന്നവരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു. അവരില്‍ പലരും മന്ത്രിമാരും മുഖ്യമന്ത്രിമാരുമായി. രാഹുല്‍ ഗാന്ധി സംഘപരിവാറിനു മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്തപ്പോള്‍ ഇന്ത്യ ഹെറാള്‍ഡ് കേസിൻ്റെയും വധേരയുടെ ഭൂമി തട്ടിപ്പു കേസിൻ്റെയും അന്വേഷണം മന്ദഗതിയിലായെന്ന് അദ്ദേഹം വിമർശിച്ചു.

