പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്. മഗ്രഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകളിലുമാണ് റീ പോളിംഗ് നടക്കുക.
ഇവിഎം കൃത്രിമം കാണിച്ചു എന്ന ബിജെപി പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന റീപോളിങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എക്സിറ്റ് പോളുകള്‍ക്ക് പിന്നാലെ നാടകീയ രംഗങ്ങളാണ് ബംഗാളില്‍ അരങ്ങേറുന്നത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സ്ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബൂത്തുകള്‍ക്ക് മുന്നില്‍ നിരോധജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രില്‍ 29-ന് നടന്ന വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി റിട്ടേണിങ് ഓഫീസർമാരും ഒബ്‌സർവർമാരും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആ ദിവസത്തെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷൻ റദാക്കി. ആയതിനാല്‍ മേയ് രണ്ടിന് ഈ പതിനഞ്ച് കേന്ദ്രങ്ങളിലും വോട്ടർമാർക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താമെന്ന് കമീഷൻ അറിയിച്ചു.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58(2) പ്രകാരമാണ് ഏപ്രില്‍ 29-ലെ വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യണമെന്നും മത്സരിക്കുന്ന സ്ഥാനാർഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസർ നിർദേശം നല്‍കിയിരുന്നു. ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേട് നടന്നെന്ന് പരാതി ഉയർന്നിരുന്നു.

