ഇറാനിയൻ തുറമുഖങ്ങളില്‍ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം വാഷിംഗ്ടണിന്റെ സൈനിക പ്രവർത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് തുല്യമാണെന്നും അത് സഹിക്കാൻ ആവില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ.
ഇതിനിടെ ഇറാനുമായി യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കാം എന്ന സൂചനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. യുദ്ധം വീണ്ടും തുടങ്ങേണ്ടത് ആവശ്യമായി വന്നേക്കാം എന്നാണ് ട്രംപിന്റെ പ്രസ്താവന.
ഇതുവരെ നടന്ന ചർച്ചകളെ സംബന്ധിച്ച് തനിക്കും മറ്റ് ചില ആളുകള്‍ക്കും മാത്രമേ അറിയൂ എന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. അതേസമയം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവർത്തിക്കുന്നതിന്റെ ശബ്ദം കേട്ടതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു. ചെറിയ വിമാനങ്ങളെയും രഹസ്യാന്വേഷണ ഡ്രോണുകളെയും പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ് ഇറാന്റെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
'ഈ ആയുധം നിങ്ങള്‍ കണ്ടു കാണില്ല…' അമേരിക്കയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇറാൻ; ശത്രുക്കള്‍ക്കിത് ഹൃദയാഘാതം ഉണ്ടാക്കും
ലെബനനിലും ഇസ്രയേല്‍ ആക്രമണം കടുക്കുകയാണ്. ലെബനന്റെ നാഷണല്‍ ന്യൂസ് ഏജൻസി റിപ്പോർട്ട് പ്രകാരം, തെക്കൻ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് കൊല്ലപ്പെട്ടത് 30-ലധികം പേരാണ്. ഇത് യുഎസ് പിന്തുണയോടെ നിലവില്‍ വന്ന ലെബനൻ സർക്കാരും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തല്‍ കരാറിനെ കൂടുതല്‍ ദുർബലമാക്കുന്നതാണ്.
നേരത്തെ ഗാസയിലേക്ക് സഹായത്തിനായി പോവുകയായിരുന്ന ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ലയെ ഇസ്രയേല്‍ സൈന്യം അന്താരാഷ്ട്ര ജലാതിർത്തിയില്‍ തടയുകയും 175 മനുഷ്യാവകാശ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരെ ഗ്രീക്ക് അധികാരികള്‍ക്ക് കൈമാറുമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

