ഉത്തർ പ്രദേശില്‍ ഐഎസ്‌ഐഎസ് ഭീകരനെ അറസ്റ്റ് ചെയ്തു. റിസ്വാൻ അഹ്മദ് എന്നയാളാണ് പിടിയിലായത്. ഉത്തർപ്രദേശ് എടിഎസും ദില്ലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ പിടിയിലായത്.
2015 മുതല്‍ റിസ്വാൻ അഹമ്മദിന് ഐഎസുമായി ബന്ധമുള്ളതായാണ് വിവരം. ഇന്ത്യയില്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതില്‍ ഇയാള്‍ക്ക് പങ്ക് ഉണ്ടെന്നും പൊലീസ് അറിയിച്ചു. പരിശോധനയില്‍ ബോംബ് നിർമ്മാണത്തിനുള്ള ഉപകരണങ്ങളും ഒപ്പം ചില രേഖകളും റിസ്വാൻ അഹ്മദില്‍ നിന്ന് പിടിച്ചെടുത്തു. ഇയളെ ചോദ്യംചെയ്യുന്നതിലൂടെ കൂടുതല്‍ വിവിരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദേശ ഭീകരരുമായി റിസ്വാൻ അഹമ്മദിന് നേരിട്ട് ബന്ധമുണ്ടോ അതോ ഐസിസ് പ്രത്യയശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു വലിയ ആഭ്യന്തര മൊഡ്യൂളിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നോ എന്നും കണ്ടത്തേണ്ടതുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഹമ്മദ് 2015 ല്‍ അറസ്റ്റിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അന്ന് ശിക്ഷിക്കപ്പെട്ട ഇയാള്‍ മുംബൈയിലെ ആർതർ റോഡ് ജയിലില്‍ ഇയാള്‍ കഴിഞ്ഞിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഉത്തർപ്രദേശില്‍ ഭീകര സംഘത്തെയും അന്വേഷണ സംഘം പിടികൂടിയിരുന്നു.

