Dailyhunt
ഡല്‍ഹിയിലെ കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ് ; രണ്ടു സംഘടനകള്‍ സമരത്തില്‍നിന്ന് പിന്മാറി

ഡല്‍ഹിയിലെ കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ് ; രണ്ടു സംഘടനകള്‍ സമരത്തില്‍നിന്ന് പിന്മാറി

കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പരേഡ് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി സമരത്തിലേര്‍പ്പെട്ട കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ്.

അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി.സി) യും ഭാരതീയ കിസാന്‍ യൂണിനും (ഭാനു) സമരത്തില്‍നിന്ന് പിന്മാറി.

വ്യത്യസ്ത ആശയമുള്ള ഒരാളോടൊപ്പം പ്രതിഷേധം മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട് അവര്‍ക്ക് നല്ലത് നേരുന്നു. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി ഈ സമരത്തില്‍ നിന്ന് പിന്മാറുന്നുവെന്നും അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി നേതാവ് വി.എം.സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷത്തില്‍ അപലപിച്ചും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനൊപ്പം തുടരാനാവില്ലെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് പിന്‍മാറ്റം.

രാകേഷ് ടികായത് നേതൃത്വം നല്‍കുന്ന പ്രതിഷേധവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മിനിമം താങ്ങുവില ഉറപ്പ് ലഭിക്കുന്നത് വരെ പ്രതിഷേധം തുടരും .

ഈ രൂപത്തിലുള്ള പ്രതിഷേധത്തോടൊപ്പം നില്‍ക്കില്ല. ആളുകളെ രക്തസാക്ഷികളാക്കാനോ മര്‍ദ്ദിക്കുന്നതിനോ അല്ല തങ്ങള്‍ ഇവിടെ വന്നിട്ടുള്ളതെന്നും വി.എം.സിങ് കൂട്ടിച്ചേര്‍ത്തു.

സമരത്തില്‍ നിന്ന് പിന്മാറുമെന്ന വി.എം.സിങിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയിലെ തന്നെ ഒരുവിഭാഗം മുദ്രാവാക്യം വിളിച്ച്‌ രംഗത്തെത്തി.

രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക സമരത്തിലേര്‍പ്പെട്ട കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്നുവരികയാണ്. ബജറ്റ് ദിനത്തിലെ പാര്‍ലമെന്റ് മാര്‍ച്ചും മറ്റു കാര്യങ്ങളും ചര്‍ച്ചയ്ക്ക് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കണ്ട് അറിയിക്കും.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാകേഷ് ടികായത്തും വി.എം.സിങും ഉള്‍പ്പടെയുള്ള ഒമ്ബതോളം കര്‍ഷക സംഘടനാ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi