തൊടുപുഴ: കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്ന് മൂന്നാറിലെ പച്ചക്കറി കൃഷി പ്രതിസന്ധിയില്‍. തേയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അധിക വരുമാനം കണ്ടെത്തുന്നതിനാണ് പച്ചക്കറി കൃഷി നടത്തുന്നത്.
വിവിധ ഇനം പച്ചക്കറികള്‍ മൂന്നാറിന്റെ കാലാവസ്ഥയില്‍ യഥേഷ്ടം വളരും.
എന്നാല്‍ ഏതാനും വർഷങ്ങളായി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കൂട്ടമായും ഒറ്റയ്ക്കും എത്തുന്ന ആനകള്‍ വിളകള്‍ പാടേ നശിപ്പിയ്ക്കും. കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളുടെ ശല്യവും ഉണ്ട്. മുൻപ് മേഖലയില്‍ 350 ഹെക്ടറില്‍ അധികം ഭൂമിയില്‍ പച്ചക്കറി കൃഷി ഉണ്ടായിരുന്നത് 100 ഹെക്ടർ ആയി കുറഞ്ഞു.കാട്ടാന ശല്യം രൂക്ഷമായതോടെ തൊഴിലാളികള്‍ കൃഷി ഉപേക്ഷിയ്ക്കാൻ നിർബന്ധിതരാകുകയാണ്. വന്യമൃഗ ശല്യം മൂലം കൃഷി നാശം ഉണ്ടായിട്ടും തൊഴിലാളികള്‍ക് നഷ്ട പരിഹാരവും ലഭിയ്ക്കുന്നില്ലെന്നും പരാതിയുണ്ട്.
കൃഷി നശിപ്പിയ്ക്കുന്നതിനൊപ്പം ലയങ്ങള്‍ക് ചുറ്റും വന്യമൃഗങ്ങള്‍ തമ്പടിച്ചു തുടങ്ങിയതോടെ പലരും കൃഷി ഉപേക്ഷിച്ചു. ലയങ്ങളോട് ചേർന്നുള്ള കമ്പനി വക ഭൂമിയില്‍ ആണ് തൊഴിലാളികള്‍ കൃഷി ഇറക്കുന്നത്. സ്വന്തം ഭൂമി അല്ലാത്തതിനാല്‍ ഇവർക്ക് നഷ്ട പരിഹാരവും ലഭിയ്ക്കുന്നില്ല. കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തടയാൻ നടപടി സ്വീകരിച്ചില്ലെങ്കില്‍ മേഖലയില്‍ പച്ചക്കറി കൃഷി പൂർണമായും ഇല്ലാതാകുമെന്നും അധികൃതർ വ്യക്തമാക്കി.

