മുട്ടുമടക്കി മോദി, ഗോദി.. ധർമേന്ദ്രൻ വീണു; ഇതു ജെൻസി വിജയം!
അഷ്റഫ് കാളത്തോട്
രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളെയും കല്‍പ്പിച്ച് വെച്ച കോട്ടകളെയും ഒരുപോലെ പിടിച്ചുലച്ചുകൊണ്ട് യുവത്വത്തിന്റെ ഇടിമുഴക്കം ചരിത്രം രചിച്ചിരിക്കുന്നു.
നീണ്ട നാളത്തെ അടിച്ചമർത്തലുകളെയും അവഗണനകളെയും അതിജീവിച്ച്, പരീക്ഷാ ക്രമക്കേടുകള്‍ക്കും വിദ്യാർത്ഥിവിരുദ്ധ നയങ്ങള്‍ക്കുമെതിരെ തെരുവില്‍ പടപൊരുതിയ തലമുറ ഒടുവില്‍ ഭരണകൂടത്തെ മുട്ടുകുത്തിച്ചിരിക്കുന്നു. ഡല്‍ഹിയിലെ ജന്തർമന്ദർ കേന്ദ്രീകരിച്ച് പുകഞ്ഞുതുടങ്ങിയ പ്രതിഷേധങ്ങള്‍ പിന്നീട് രാജ്യമാകെ പടർന്നുപിടിച്ചപ്പോള്‍, ചോദ്യം ചെയ്യുന്നവരെ ലാത്തിക്കൊണ്ട് അടിച്ചും കണ്ണീർവാതകം പ്രയോഗിച്ചും നിശബ്ദരാക്കാമെന്ന ഭരണകൂടത്തിന്റെ വ്യാമോഹമാണ് തകർന്നുതരിപ്പണമായത്. ചോദ്യം ചെയ്യുന്ന തലമുറയ്ക്ക് ഉത്തരം കൊടുത്തേ മതിയാകൂ എന്ന തിരിച്ചറിവിലേക്ക് ഭരണാധികാരികളെ എത്തിക്കാൻ ഈ ഐതിഹാസിക സമരത്തിന് കഴിഞ്ഞിരിക്കുന്നു.
അധികാരത്തിന്റെ ഉന്നതങ്ങളില്‍ ഇരുന്നുകൊണ്ട് ജനങ്ങളുടെ ശബ്ദത്തിന് നേരെ പുറംതിരിഞ്ഞുനില്‍ക്കുന്ന ഏകാധിപത്യ പ്രവണതകള്‍ക്ക് ശക്തമായ പ്രഹരമാണ് ഈ യുവജന മുന്നേറ്റം. സുപ്രധാനമായ കോടതി വാദത്തിനിടയില്‍ സാധാരണക്കാരെയും പൗരന്മാരെയും പുച്ഛിച്ചുകൊണ്ട് ഉപയോഗിച്ച കോക്ക്റോച്ച് (പാറ്റ) എന്ന പ്രയോഗം ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിന്റെ പ്രതീകമായി മാറി. എന്നാല്‍ ആ പുച്ഛത്തെയും അപമാനത്തെയും യുവതലമുറ ഏറ്റെടുക്കുകയാണുണ്ടായത്. അഭിജീത് ദീപക്കിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കോക്ക്റോച്ച് ജനതാ പാർട്ടി (CJP) എന്ന ഓണ്‍ലൈൻ ആക്ഷേപഹാസ്യ മുന്നേറ്റം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തെരുവ് കയ്യടക്കി ഒരു ജനകീയ പ്രക്ഷോഭമായി മാറുകയായിരുന്നു.
സമൂഹമാധ്യമങ്ങളുടെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ആ ഹാസ്യരൂപത്തിലുള്ള മുന്നേറ്റം, രാജ്യത്തെ പിടികൂടിയ തൊഴിലില്ലായ്മയ്ക്കും നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കും എതിരെ വലിയൊരു സമരമായി മാറി. ഡല്‍ഹിയിലെ ജന്തർമന്ദറില്‍ വിദ്യാർത്ഥികളും യുവജനങ്ങളും ചേർന്ന് നടത്തിയ നിരാഹാര സമരവും സത്യാഗ്രഹവും ആഴ്ചകളോളം നീണ്ടുനിന്നു. അന്നം വെടിഞ്ഞ് തെരുവില്‍ കിടന്നുപൊരുതിയ വിദ്യാർത്ഥികളുടെയും യുവനേതാക്കളുടെയും പ്രക്ഷോഭം ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുകയും, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുകയും ചെയ്തു.
സമരത്തിന്റെ വ്യാപ്തി വർദ്ധിച്ചതോടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിദ്യാർത്ഥികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സിപിഐ(എം), സിപിഐ തുടങ്ങിയ ഇടത് കക്ഷികളും മറ്റ് ഇന്ത്യാ മുന്നണി ഘടകകക്ഷികളും ജന്തർമന്ദറിലെ സമരവേദിയിലെത്തുകയും സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ പാർലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തു.
രാഷ്ട്രീയ കക്ഷിരാഷ്ട്രീയ ഭേദമന്യേ, രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന യുവത്വവും രക്ഷിതാക്കളും ഒറ്റക്കെട്ടായി തെരുവിലിറങ്ങിയ കാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവസ്സുറ്റ ചിത്രമായി മാറി. മധ്യവർഗ്ഗത്തിന്റെ ആകുലതകളെയോ യുവതലമുറയുടെ പ്രതിഷേധങ്ങളെയോ പരമ്പരാഗതമായ ക്യാപ്സ്യൂളുകള്‍ ഉപയോഗിച്ചു മൂടിവെക്കാനാവില്ലെന്ന് ഈ സമരം തെളിയിച്ചു. സാങ്കേതികവിദ്യയുടെയും ആധുനിക ആശയവിനിമയ മാർഗ്ഗങ്ങളുടെയും കരുത്തില്‍ മുന്നേറിയ ജെൻ-സി തലമുറ ഭരണകൂടത്തിന് നല്‍കിയ സന്ദേശം ലളിതമാണ്; ജനങ്ങളെ അനന്തമായി കബളിപ്പിക്കാനാവില്ല.
സമരത്തിന്റെ തീവ്രത വർദ്ധിച്ച ഘട്ടത്തില്‍, വിദേശത്തുനിന്നുള്ള സംഘടനകളുടെ പിന്തുണയുണ്ടെന്ന തരത്തിലുള്ള വിവാദങ്ങളും ഭരണകേന്ദ്രങ്ങളില്‍ നിന്ന് ഉയർത്തപ്പെടുകയുണ്ടായി. സിഖ് വിഘടനവാദ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് പോലുള്ള ഗ്രൂപ്പുകളുടെ പേര് വലിച്ചിഴച്ചും, ഖാലിസ്ഥാൻ ബന്ധം ആരോപിച്ചും പരമ്പരാഗതമായ പ്രതിരോധ തന്ത്രങ്ങള്‍ പരീക്ഷിക്കാൻ ഭരണകൂട അനുകൂല മാധ്യമങ്ങളും ഐ.ടി സെല്ലുകളും ശ്രമിച്ചെങ്കിലും, യുവജനങ്ങളുടെ സംഘടിത മുന്നേറ്റത്തിന് മുന്നില്‍ ആ പൊടിക്കൈകളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്.
പൗരന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെയും വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെയും അടിച്ചമർത്താൻ നോക്കിയാല്‍, അത് ജനാധിപത്യത്തിന്റെ തന്നെ ശവപ്പറമ്പായി മാറുമെന്ന മുന്നറിയിപ്പാണ് ഈ സമരം നല്‍കിയത്. രാജ്യം കണ്ട ഏറ്റവും വലിയ തൊഴില്‍-വിദ്യാഭ്യാസ പ്രതിസന്ധികള്‍ക്ക് നേരെ കണ്ണടച്ച ഭരണാധികാരികള്‍ക്ക് മുന്നില്‍, സമരത്തിന്റെ തീവ്രതയും ജനങ്ങളുടെ ഇച്ഛാശക്തിയും ഒടുവില്‍ കീഴടങ്ങാൻ വഴിയൊരുക്കി. ധർമ്മത്തിന്റെയും നീതിയുടെയും പക്ഷത്ത് ഉറച്ചുനിന്ന് യുവത്വം നടത്തിയ ഈ ചെറുത്തുനില്‍പ്പ് വരുംകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുമെന്ന് തീർച്ചയാണ്. ജനങ്ങളുടെ ശബ്ദത്തിന് മുകളില്‍ ഒരു സർക്കാരിനും അധികകാലം പിടിതുടരാനാവില്ല; തെരുവില്‍ പൊരുതിയ ഓരോ വിദ്യാർത്ഥിയുടെയും നിശ്ചയദാർഢ്യത്തിന് മുന്നില്‍ ചരിത്രം ഇന്ന് തലകുനിക്കുകയാണ്.
അധികാരത്തിന്റെ ലഹരിയില്‍ ആടിയുലയുന്ന ഭരണാധികാരികള്‍ക്ക് ഈ സമരം നല്‍കുന്ന പാഠം ചെറുതല്ല. തെറ്റുകള്‍ തിരുത്താനും ജനങ്ങളോട് ഉത്തരവാദത്തത്തോടെ പെരുമാറാനും തയ്യാറായില്ലെങ്കില്‍ ഏത് വൻമതിലും തകർന്നടിയാമെന്ന് ഈ സമരം ഓർമ്മിപ്പിക്കുന്നു. അടിച്ചമർത്തലുകളെ അതിജീവിച്ച് നേടിയെടുത്ത ഈ വിജയം കേവലം ഒരു മന്ത്രിയുടെ രാജിക്കോ നയപരമായ മാറ്റത്തിനോ അപ്പുറം, ഇന്ത്യയുടെ രാഷ്ട്രീയ ബോധത്തില്‍ തന്നെ വലിയൊരു പൊളിച്ചെഴുത്തിന് തിരിതെളിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യാൻ ആരുമില്ലെന്ന അഹങ്കാരത്തിന്മേല്‍ യുവശക്തി തീർത്ത ഈ ചരിത്രവിജയം ഏകാധിപത്യ പ്രവണതകള്‍ക്കുള്ള കനത്ത താക്കീതായി എന്നും നിലനില്‍ക്കും.

