കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ നെയ്യ് വിതരണത്തില്‍ വൻ ക്രമക്കേട്.മില്‍മ നല്‍കിയ നെയ്യ് മറിച്ചുവില്‍ക്കുകയും പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള വില കുറഞ്ഞ നെയ്യ് ക്ഷേത്രത്തിലെത്തിക്കുകയും ചെയ്തു കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തി .
ലിറ്ററിന് 540 രൂപ നിരക്കില്‍ 2 ലക്ഷം നെയ്യ് വാങ്ങാനാണ് തിരുവിതാംകൂർ ദേവസ്വവും മില്‍മയുടെ തിരുവനന്തപുരം യൂണിറ്റും തമ്മില്‍ കരാറൊപ്പിട്ടത്. ഇതില്‍ 1.50 ലക്ഷം ലിറ്റർ നെയ്യാണ് നവംബറിനും ജനുവരിക്കുമിടയില്‍ മില്‍മ നല്‍കിയത്. മില്‍മയുടെ ഒരു ലിറ്റർ നെയ്യിന് 720 രൂപയാണ് പൊതുവിപണയിലെ വില. തമിഴ്‌നാട്ടില്‍ നിന്നു ലിറ്ററിന് 350 രൂപ നിരക്കില്‍ നെയ്യ് ലഭിക്കും.
മില്‍മയുടെ പേരില്‍ മറിച്ചു വിറ്റാല്‍ ഇരട്ടി ലാഭമെന്നർത്ഥം. നെയ്യ് സന്നിധാനത്തും പമ്പയിലുമൊക്കെ എത്തിച്ചു നല്‍കേണ്ട ചുമതല മില്‍മയ്ക്കാണ്. പത്തനംതിട്ട ഡയറിയില്‍ നിന്നും സന്നിധാനത്തും പമ്പയിലുമൊക്കെ നെയ്യ് എത്തിക്കുന്നതിന് മില്‍മ കടത്തുകാരൻ നല്‍കിയതു 15 ലിറ്ററിന്റെ ഒരു ടീൻ നെയ്യിന് 19 രൂപ എന്ന നിരക്കിലാണ്. ഇത്രയും വലിയ വ്യത്യാസം കടത്തുനിരക്കില്‍ വന്നതാണ് ക്രമക്കേടിന്റെ ആദ്യ സൂചന നല്‍കുന്നത്. 2 ലക്ഷം ലിറ്ററിനു കടത്തുകരാർ വിളിച്ചാല്‍ ഈ ടെൻഡർ വേണ്ടി വരുമെന്നതിനാല്‍ 50,000 ലിറ്ററിനുള്ള കരാറാണ് വിളിച്ചതും ഉറപ്പിച്ചതും.
പത്തനംതിട്ട മില്‍മ ഡയറിയില്‍ നിന്നു നെയ്യ് ശബരിമലയിലെത്തിച്ച 3 വാഹനങ്ങളും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ളതാണ്. ഈ 3 വാഹനങ്ങളും 2 വർഷമായി ഒരു വേ ബില്‍ പോലുമുണ്ടായിട്ടില്ലെന്നും സൂചനയുണ്ട്. 50,000 രൂപയില്‍ കൂടുതലുള്ള സാധനങ്ങള്‍ കടത്തുമ്പോള്‍ ഇ വേ ബില്‍ നിർബന്ധമാണ്. ഒരിക്കലും ഇതു സംഭവിക്കാനിടയില്ലെന്നു മില്‍മയിലെ ചില ഉദ്യോഗസ്ഥർ പറയുന്നു. 1.50 ലക്ഷം ലിറ്റർ നെയ്യിലും ഒരേ ബാച്ച് നമ്പർ വന്നതു ദുരൂഹമാണ്. ആരൊക്കെയാണ് ക്രമക്കേടില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നു വ്യക്തമായിട്ടില്ല.

