കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്നു രാജിവച്ച ജോയിന്റ് സെക്രട്ടറി അൻസിബ ഹസന്റെ ആരോപണങ്ങളോടു പ്രതികരിച്ച് കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തിയതോടെ സംഘടനയിലെ കലഹം രൂക്ഷമായി.
കഴിഞ്ഞദിവസം വിവാദങ്ങള്‍ക്കു തുടക്കമിട്ട അൻസിബയ്ക്ക് മറുപടിയായി നടി ലക്ഷ്മിപ്രിയ രംഗത്തെത്തി. അൻസിബയ്‌ക്കെതിരെ തൃപ്പുണിത്തുറ ഹില്‍പാലസ് വനിതാസെല്ലില്‍ പരാതി നല്‍കിയത് വൈസ് പ്രസിഡന്റ് കൂടിയായ താനാണെന്നും വ്യക്തിപരമായ കാരണങ്ങളാണ് പിന്നിലെന്നും അവർ വ്യക്തമാക്കി.
കുടുംബജീവിതത്തില്‍ പ്രശ്‌നമുണ്ടാകുന്ന ഘട്ടത്തിലാണ് പരാതി നല്‍കിയത്. ഭരണസമിതിയില്‍ പലർക്കും പക്വതയില്ലെന്നും ചെറിയ പ്രശ്‌നങ്ങള്‍ ഊതിവീർപ്പിച്ചു വ്യക്തിപരമാക്കി മാറ്റിസംഘടനയെ മുന്നോട്ടുനയിക്കാൻ തടസ്‌സമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണെന്നും നടൻ ജോയ് മാത്യു പ്രതികരിച്ചു.
ആരോപണമുണ്ടെങ്കില്‍ പൊലീസില്‍ പരാതി കൊടുക്കുകയും ടിനിടോം നിയമപരമായി നേരിടുകയുമാണ് വേണ്ടത്. അത് അന്വേഷിക്കേണ്ടത് സംഘടനയുടെ പണിയല്ല ജോയ് മാത്യു പറഞ്ഞു.
പ്രസിഡന്റും സെക്രട്ടറിയും രണ്ടു ചേരികളിലാണെന്നും അമ്മയില്‍ നടക്കുന്നത് അംഗങ്ങള്‍ പോലും അറിയുന്നില്ലെന്നും നടി മാല പാർവതി പറഞ്ഞു. അമ്മ നേതൃത്വം പിരിച്ചുവിടണമെന്നും ഇപ്പോഴുള്ളവർ തുടർന്നാല്‍ പ്രശ്‌നം വഷളാകുമെന്നും നടി പൊന്നമ്മ ബാബു പറഞ്ഞു.
അതിനിടെ തന്നെ 3മണിക്കൂറോളം സ്‌റ്റേഷനില്‍ ഇരുത്തി ബുദ്ധിമുട്ടിച്ചെന്ന അൻസിബയുടെആരോപണം ശരിയല്ലെന്ന് തൃപ്പൂണിത്തുറ ഹില്‍പാലസ് വനിതാ പൊലീസ് സെല്‍ അധികൃതർ വ്യക്തമാക്കി.

