ന്യൂഡല്‍ഹി: വിദ്യാർത്ഥി പ്രതിഷേധങ്ങള്‍ക്കിടെ നടന്ന ലാത്തിച്ചാർജിനും പെല്ലറ്റ് പ്രയോഗത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാർലമെന്റില്‍ പ്രതിഷേധം ശക്തമാക്കും.
ആഭ്യന്തര മന്ത്രി സഭയില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്താൻ ഒരുങ്ങുന്നത്.
ഇന്ത്യാ സഖ്യ എംപിമാരുടെ യോഗത്തിന് ശേഷം പാർലമെന്റ് കവാടത്തില്‍ സംയുക്ത പ്രതിഷേധവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങള്‍ ഉയർത്തിക്കാട്ടി കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അതേസമയം, ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിലും സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്ന ബിലും ഇന്ന് ലോക്‌സഭയുടെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ, അയോധ്യ രാമക്ഷേത്ര ഭണ്ഡാരവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സഭയില്‍ ചർച്ച ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാർലമെന്റിന്റെ ഇന്നത്തെ നടപടികളും പ്രതിഷേധങ്ങളും രാഷ്ട്രീയമായി ഏറെ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

