കണ്ണൂർ: ചെറുപുഴയില്‍ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിനായുള്ള തിരച്ചില്‍ തുടരുന്നു. കുടുങ്ങിക്കിടന്ന വ്യക്തിയെ രക്ഷപ്പെടുത്തി മറുകരയിലെത്തിക്കുന്നതിനിടയിലാണ് രാജേഷ് അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനില്‍ ആർ. രാജേഷിനെയാണ് (36) രക്ഷാപ്രവർത്തനത്തിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മീന്തുളളി വാട്ടർ ഫാള്‍സിലെ റെപ്പല്ലിംഗ് ഇൻസ്ട്രക്ടറായ രാജേഷും സുഹൃത്തുക്കളും ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം അഞ്ചരയോടെ മീന്തുളളി തുരുത്തില്‍ ഒരാള്‍ ഒറ്റപ്പെട്ടതായി അറിഞ്ഞാണ് സ്ഥലത്തെത്തിയത്. തുടർന്ന് ഇവർ കരകവിഞ്ഞൊഴുകുന്ന പുഴ നീന്തി തുരുത്തിലെത്തുകയായിരുന്നു.
താൻ ധരിച്ചിരുന്ന ജാക്കറ്റ് ഊരിത്തന്നാണ് രാജേഷ് തന്നെ രക്ഷപ്പെടുത്തിയതെന്ന് രാജേഷ് അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ട ബെന്നി പറഞ്ഞു. കൃഷിയിടത്തിലേക്ക് പോയ തന്നെ പെട്ടെന്ന് വെള്ളം കയറി കഴുത്തോളം വെള്ളത്തിലായതിനെ തുടർന്ന് രക്ഷാപ്രവർത്തകർ കയർ നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടയിലാണ് രാജേഷ് വെള്ളത്തില്‍ വീണതെന്ന് ബെന്നി വ്യക്തമാക്കി.
നിമിഷനേരം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും ആളുകളെ രക്ഷപ്പെടുത്താമെന്ന് പറഞ്ഞാണ് രാജേഷ് ഓടിപ്പോയതെന്നും രാജേഷിന്റെ സുഹൃത്ത് മനു വൈകാരികമായി പ്രതികരിച്ചു. പ്രളയസമയത്ത് നിരവധി ആളുകളെ രക്ഷിച്ചിട്ടുള്ള രാജേഷ് ഈ ഒഴുക്കിനെയും അതിജീവിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. രാജേഷ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ച് കയറില്‍ തൂങ്ങി ഇക്കരെയ്ക്ക് തിരിക്കുന്നതിനിടെ കുത്തനെയുളള ശക്തമായ ഒഴുക്കില്‍പ്പെട്ട് കയറിലെ പിടി വിടുകയായിരുന്നു.

