തിരുവനന്തപുരം: ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പ്രദീപ് ബംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മകന് ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. തലേ ദിവസം മകൻ വിഡിയോ കോള്‍ ചെയ്തിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചത്. മകൻ ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നും പിതാവ് പ്രദീപ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
രണ്ടാംവർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിയായ തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യനെ ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിത്യൻ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എന്ന വിവരമാണ് ആദ്യം കുടുംബത്തിന് ലഭിച്ചത്.
ഉടൻ തന്നെ കുടുംബം ബംഗളൂരുവിലേക്ക് യാത്ര തിരിച്ചിരുന്നു. ഇന്ന് രാവിലെ കോളേജില്‍ എത്തിയപ്പോഴാണ് ആദിത്യന്‍റെ മരണവിവരം കുടുംബം അറിയുന്നത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്നവര്‍ കോളജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

