ചേർപ്പ്: ചേർപ്പില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ലഹരി വില്‍പ്പന നടത്തുന്ന രണ്ടുപേർ പിടിയില്‍. കുട്ടികള്‍ക്ക് വില്‍ക്കാനായി സൂക്ഷിച്ച കഞ്ചാവും രാസലഹരിയുമായി ആനന്ദപുരം കൂപ്ലിക്കാടൻ ആഷിക്ക് (25), കുട്ടനെല്ലൂർ ആലുക്കല്‍ ശ്രീജിത്ത് (38) എന്നിവരാണ് അറസ്റ്റിലായത്.
വധശ്രമം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതികളാണ് ഇരുവരും.
ലഹരിവില്‍പ്പനയിലൂടെ ലഭിച്ച 1.30 ലക്ഷം രൂപ ആഷിക്കില്‍നിന്ന് കണ്ടെടുത്തു. ആഷിക്കിനെ പാലയ്ക്കല്‍ ബസ് സ്റ്റോപ്പിന് സമീപത്തുനിന്നാണ് കഞ്ചാവുമായി പിടികൂടിയത്. ചൊവ്വൂരില്‍നിന്ന് രാസലഹരിയുമായാണ് ശ്രീജിത്തിനെ പിടികൂടിയത്. വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ വീടുകയറി ആക്രമണം നടത്തിയ കേസിലും മാള പോലീസ് സ്റ്റേഷൻ പരിധിയില്‍ വാഹനമോടിച്ച് ഒരാള്‍ക്കു ഗുരുതരപരിക്കേറ്റ കേസിലും പ്രതിയാണ് ശ്രീജിത്ത്.
പ്രതികളുടെ പേരില്‍ ബാലനീതിനിയമത്തിലെ ജാമ്യമില്ലാവകുപ്പുകൂടി ചേർത്ത് കേസെടുത്തു. ചേർപ്പ് എസ്.എച്ച്.ഒ. കെ.എൻ. മനോജ്, എസ്.ഐ.മാരായ കെ. ഷിജു, സഞ്ജയ്, എ.എസ്.ഐ. ജയചന്ദ്രൻ, ജി.എസ്.ഐ. എം.എസ്. ഷാജു, ജി.എസ്. അനീഷ്, സി.പി.ഒ.മാരായ അനീഷ്, അജിത്ത്കുമാർ, പ്രബുള്‍ദീപ്, പ്രദുള്‍ പ്രിയൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

