കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് നാളുകള്‍ കഴിഞ്ഞിട്ടും ഇരകളായ മുപ്പതോളം കുടുംബങ്ങള്‍ ഇപ്പോഴും പുനരധിവാസ പദ്ധതികള്‍ക്ക് പുറത്ത്.
കേവലം സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് അർഹരായ ദുരന്തബാധിതരെ ഗുണഭോക്താക്കളുടെ ഔദ്യോഗിക പട്ടികയില്‍ നിന്നും അധികൃതർ ഒഴിവാക്കിയിരിക്കുന്നത്. ലയങ്ങളില്‍ താമസിച്ചിരുന്നവരും ഉരുള്‍പൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലുള്ളവരുമാണ് നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
ദുരന്തത്തില്‍ സ്വന്തം മകൻ ഉള്‍പ്പെടെ കുടുംബത്തിലെ 11 പേർ മരണപ്പെട്ട സാഹിറിന്റെ കുടുംബത്തെപ്പോലും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് അധികൃതരുടെ കടുത്ത അവഗണനയ്ക്ക് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സർക്കാർ അർഹരായ എല്ലാവരെയും പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നതിനാല്‍ വലിയ പ്രതീക്ഷയിലായിരുന്നു ഈ കുടുംബങ്ങള്‍. എന്നാല്‍ നിലവില്‍ പട്ടികയ്ക്ക് പുറത്തായതോടെ കടുത്ത ആശങ്കയിലാണ് ദുരന്തബാധിതർ.
തുടർനടപടികളുമായി മുന്നോട്ട് പോകുന്ന പുതിയ സർക്കാർ, യാഥാർത്ഥ്യങ്ങള്‍ മനസ്സിലാക്കി അർഹരായ എല്ലാ കുടുംബങ്ങളെയും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി സഹായം ലഭ്യമാക്കണമെന്നാണ് ദുരന്തബാധിതരുടെ പ്രധാന ആവശ്യം.

