ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തം, മരിച്ചധിലധികവും വിദേശികള്‍. ദേശീയ തലസ്ഥാനത്ത് ചികിത്സയ്ക്കായി എത്തിയ വിദേശികള്‍ ഉള്‍പ്പെടെ 40-ല്‍ അധികം അതിഥികള്‍ ഇവിടെ താമസിച്ചിരുന്നുവെന്നാണ് വിവരം.
മെഡിക്കല്‍ വിസയില്‍ എത്തിയ ഇവർക്ക് ഡല്‍ഹിയിലെ ഈ ഹോട്ടല്‍ സുരക്ഷിതമായ ഒരു ഇടമാകുമെന്ന് അവർ കരുതിയിരുന്നിരിക്കാം. എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ആറ് മുറികള്‍ക്ക് മാത്രം അനുമതിയുള്ള സ്ഥലത്ത് ഇരുപത്തഞ്ചോളം മുറികളാണ് പ്രവർത്തിപ്പിച്ചിരുന്നത് എന്നത് ദുരന്തത്തിന്റെ തീവ്രത ഉയർത്തി.
ബേസ്‌മെന്റില്‍ വരെ മുറികള്‍ ഒരുക്കി ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിച്ച ഹോട്ടല്‍ അധികൃതരുടെ അനാസ്ഥയാണ് മരണസംഖ്യ ഉയരാൻ കാരണമെന്നാണ് വിമർശനം. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുടെ കഥകള്‍ കണ്ണീരണിയിക്കുന്നതാണ്. പുലർച്ചെ എട്ടരയോടെ ആരംഭിച്ച തീപിടുത്തം നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടത്തെ ഒരു മരണക്കെണിയായി മാറ്റി.
രോഗികളും അവരുടെ കൂടെയുള്ളവരും ഉറക്കത്തിലായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ ബേസ്‌മെന്റിലെ റെസ്റ്റോറന്റില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

