കൊട്ടാരക്കര: വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോള്‍ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, വാഗ്ദാനം മറന്ന് സ്ത്രീകളെ അധിക്ഷേപിക്കുന്നുവെന്ന് കെ ബി ഗണേഷ് കുമാർ.
കാര്യം നടന്നുകഴിഞ്ഞപ്പോള്‍ നാമമാത്രമായ ബസുകളില്‍ മാത്രം സൗജന്യയാത്ര ചെയ്‌തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളില്‍ സൗജന്യയാത്ര ചെയ്യുമ്പോള്‍ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുക എന്നാണ് ഗണേഷ്കുമാർ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഗണേഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോള്‍ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോള്‍ നാമമാത്രമായ ബസുകളില്‍ മാത്രം സൗജന്യയാത്ര ചെയ്‌തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളില്‍ സൗജന്യയാത്ര ചെയ്യുമ്പോള്‍ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുക. സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക..ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സര്‍ക്കാരേ…
കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ വിവാദ പരാമര്‍ശം. കാശ് വേണ്ടാത്ത കെഎസ്‌ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നു. ബസിന് കാശില്ലാത്ത സ്ത്രീകള്‍ സ്വകാര്യ സ്‌കൂളില്‍ കുട്ടികളെ വിടും. എന്നാല്‍ ആശുപത്രിയുടെ കാര്യം വരുമ്പോള്‍ ഇതേ സ്ത്രീകള്‍ പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വരാന്തയില്‍ കിടക്കുമെന്നുമായിരുന്നു സി പി ജോണിന്റെ പരാമര്‍ശം.
'അഭിനയം ചെറിയ കാര്യമല്ല, പാവപ്പെട്ടവനായി പണക്കാരനും അല്ലെങ്കില്‍ പണക്കാരനായി പാവപ്പെട്ടവനും അഭിനയിക്കുന്നു. പക്ഷേ എനിക്ക് മനസിലാകാത്ത പെരുമാറ്റം ബസിന് പണമില്ലാത്ത സ്ത്രീകള്‍ സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. ആശുപത്രിയുടെ കാര്യമാകുമ്പോള്‍ ഇതേ സ്ത്രീകള്‍ അച്ഛനും അമ്മയുമായി സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ കിടക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണ്. ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടില്‍ തള്ളിക്കയറും അസുഖം വന്നാല്‍ പണമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ പേടിയാണ്. പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം എന്നീ മൂന്നു കാര്യങ്ങളില്‍ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണ്. പ്രിയദര്‍ശിനി വന്നപ്പോള്‍ പ്രിയദര്‍ശിനി കാത്തുനിന്ന് തിക്കിത്തിരക്കി ആളുകള്‍ പോകുന്നതിന്റെ കാരണം നമ്മുടെ നാട്ടിലെ കുടുംബിനികള്‍ക്ക് കയ്യാല്‍ കാശില്ലാത്തത് കൊണ്ടാണ്.'-എന്നായിരുന്നു സി പി ജോണിന്റെ വാക്കുകള്‍.

