ന്യൂഡല്‍ഹി: യുവതിയുടെയും അമ്മയുടെയും അശ്ലീല ചിത്രങ്ങള്‍ നിർമിച്ച സംഭവത്തില്‍ പുരോഹിതൻ അറസ്റ്റിലായി. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ നിർമിച്ച സംഭവത്തില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുമിത് നേംചന്ദ് ശർമ്മ (27) എന്ന പുരോഹിതനാണ് അറസ്റ്റിലായത്.
ചിത്രങ്ങള്‍ വിവിധ വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അഹമ്മദാബാദ് സിറ്റി സൈബർ ക്രൈം ബ്രാഞ്ച് ആണ് പുരോഹിതനെ പിടികൂടിയത്.
യുവതി സൗഹൃദം നിരസിച്ചതിന്റെ പ്രതികാരമായാണ് ഇയാള്‍ ചിത്രങ്ങള്‍ നിർമിച്ചത്. ഗുജറാത്ത് സ്വദേശിയായ യുവതിയാണ് സൈബർ അധിക്ഷേപത്തിനിരയായത്. സമൂഹമാദ്ധ്യമങ്ങളിലൂടെ മതപ്രചാരണം നടത്തുന്നയാളാണ് സുമിത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലായത്. തുടക്കത്തില്‍ മതപരമായ കാര്യങ്ങളാണ് ഇവർ സംസാരിച്ചിരുന്നത്. പിന്നീട് കൂടുതല്‍ സൗഹൃദമുണ്ടാക്കാൻ ശ്രമിച്ചപ്പോള്‍ യുവതി നിരസിച്ചു.
2025 ഡിസംബർ മുതല്‍ കഴിഞ്ഞ ഏപ്രില്‍ ആറുവരെ ഇയാള്‍ യുവതിയെ സമൂഹമാദ്ധ്യങ്ങളിലൂടെ പിന്തുടർന്നിരുന്നു. ഇൻസ്റ്റാഗ്രാമില്‍ നിന്ന് യുവതിയുടെയും അമ്മയുടെയും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് എഐ ഉപയോഗിച്ചാണ് ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ നിർമിച്ചത്. ഇത്തരത്തില്‍ നൂറിലധികം നഗ്നചിത്രങ്ങളും വീഡിയോകളും ഇയാള്‍ നിർമിച്ചു. യുവതിയുടെ പേരില്‍ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകള്‍ തുടങ്ങിയ പ്രതി നഗ്നചിത്രങ്ങള്‍ ഇതില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇവയില്‍ അശ്ലീല കമന്റുകളും നല്‍കിയിരുന്നു. അഹമ്മദാബാദ് സൈബർ പൊലീസില്‍ യുവതി നല്‍കിയ പരാതിയെത്തുടർന്നാണ് സുമിത് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായത്.

