കൊച്ചി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ എൻഡിഎ ആറ് സീറ്റുകള്‍ നേടുമെന്ന് ട്വന്റി20 ചെയർമാൻ സാബു എം.
ജേക്കബ്. കേരളത്തിലെ 80 മണ്ഡലങ്ങളില്‍ എൻഡിഎ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട്' സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തെ 'മൈക്രോ മൈനോറിറ്റി' (സൂക്ഷ്മ ന്യൂനപക്ഷം) ആയി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സാബു ജേക്കബ് വെളിപ്പെടുത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിത്തർക്കത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വന്റി20യിലെ 15.2 ലക്ഷം അംഗങ്ങളില്‍ 50 ശതമാനവും ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻഡിഎയില്‍ സീറ്റുകള്‍ക്കായി സമ്മർദ്ദം ചെലുത്തിയിട്ടില്ല. തൃപ്പൂണിത്തുറ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ ട്വന്റി20ക്ക് ലഭിച്ചത് വിജയസാധ്യത പരിഗണിച്ചാണ്. എൻഡിഎ സ്ഥാനാർത്ഥികള്‍ എല്‍ഡിഎഫുമായി 'ഡീല്‍' ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ അദ്ദേഹം തള്ളി. ആരോപണങ്ങള്‍ക്ക് തെളിവുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
എൻഡിഎ അധികാരത്തില്‍ വന്നാല്‍ അഞ്ച് വർഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഓരോ പുതിയ ജോലിക്കും ഒരു ലക്ഷം രൂപ സബ്സിഡി നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
താൻ എന്തുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന ചോദ്യത്തിന്, തനിക്ക് പണമോ പദവിയോ അധികാരമോ വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഔദ്യോഗിക അധികാര ഘടനയ്ക്ക് പുറത്തുനിന്ന് പ്രവർത്തിക്കുന്നതിലൂടെ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കാൻ കൂടുതല്‍ സംഭാവന നല്‍കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നതായും സാബു എം. ജേക്കബ് വ്യക്തമാക്കി.

