ന്യൂയോർക്ക്: എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസിലാക്കണമെന്നും ഇന്ത്യയില്‍ മുസ്‌ലിംകള്‍ വേണ്ടെന്ന് ചിന്തിക്കുന്നവർ യഥാർഥ ഹിന്ദുവല്ലെന്നും വ്യക്തമാക്കി ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്.
ന്യൂയോർക്കില്‍ നടന്ന 'ഒരു ലോകം ഒരു മനുഷ്യത്വം' എന്ന ചടങ്ങിലാണ് പരാമർശം. '2018-ല്‍ എന്റെ പ്രഭാഷണ പരമ്പരയ്ക്കിടെ, ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മുസ്ലിംകളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുമെന്നാണോ ഇതിന്റെ അർഥമെന്ന് മുസ്ലിം സഹോദരങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ അത് ഹിന്ദുത്വമല്ലെന്നാണ് ഞാൻ അന്ന് നല്‍കിയ മറുപടി.
ഇന്ത്യയില്‍ മുസ്ലിംകള്‍ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുണ്ടെങ്കില്‍, അയാള്‍ ഒരു ഹിന്ദുവായി തുടരില്ല'- മോഹൻ ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ താമസിക്കുന്ന മുസ്‌ലിം, ക്രൈസ്തവ സമൂഹങ്ങളുമായി ആർഎസ്‌എസ് ചർച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് മോഹൻ ഭഗവത് പറഞ്ഞു. ചർച്ചകള്‍ ആരംഭിക്കുക എന്നത് ആദ്യപടിയാണെന്നും, അതിനൊപ്പം തന്നെ വിവേചനമില്ലാതെയുള്ള സേവന പ്രവർത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയെക്കുറിച്ച് തെറ്റായ ആഖ്യാനങ്ങളിലൂടെ ചില ധാരണകള്‍ ഉണ്ടാക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ആളുകള്‍ നേരിട്ട് വന്ന് തങ്ങളുടെ പ്രവർത്തനങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഇത്തരം തെറ്റായ ധാരണകള്‍ വളരെ പെട്ടെന്ന് ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയം ഇപ്പോള്‍ സ്വാർഥതയുടെ കളിയായി മാറിയിരിക്കുന്നു. 'ഞാൻ, എന്റേത്' എന്ന ചിന്തയുള്ളിടത്ത് പരിഹാരമില്ല, മറിച്ച് 'ഞങ്ങള്‍, നമ്മുടേത്' എന്ന കാഴ്ചപ്പാടാണ് പരിഹാരം. അതിനാല്‍ മാറ്റങ്ങള്‍ സമൂഹത്തില്‍ നിന്നാണ് ആരംഭിക്കേണ്ടത്. പൊതുജനവികാരം ശക്തിപ്പെടുമ്പോള്‍ രാഷ്ട്രീയ തീരുമാനങ്ങളെയും നയങ്ങളെയും അതിനനുസരിച്ച് സ്വാധീനിക്കാൻ സാധിക്കും. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ആശയവിനിമയവും സേവനവുമാണ് പരസ്പര ധാരണ വളർത്താനുള്ള ആദ്യ പടി, തെറ്റായ പ്രചാരണങ്ങള്‍ വഴി നിർമിക്കപ്പെടുന്ന ധാരണകള്‍ നേരിട്ടുള്ള ഇടപെടലുകളിലൂടെ ഇല്ലാതാകുമെന്നും മോഹൻ ഭഗവത് പറഞ്ഞു.

