കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇന്ന് രാവിലെയാണ് ഇറാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.
ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായും ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും അധികൃതർ സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട വ്യക്തിയുടെ വിശദാംശങ്ങള്‍ അധികൃതർ പുറത്തു വിട്ടിട്ടില്ല. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കുവൈത്തിലേക്കുള്ള വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടതായും സിവില്‍ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ വ്യക്തികള്‍ക്ക് ആവശ്യമായ അടിയന്തര മെഡിക്കല്‍ പരിചരണം നല്‍കിവരികയാണ്. നാശനഷ്ടങ്ങള്‍ പരിശോധിക്കാനും അറ്റകുറ്റപ്പണികള്‍ നടത്തി പുനരുദ്ധരിക്കാനുമായി സാങ്കേതിക വിദഗ്ധരുടെ പ്രത്യേക സംഘം വിമാനത്താവളത്തില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ ഒന്നിനാണ് ടെർമിനല്‍ ഒന്നില്‍ അന്താരാഷ്ട്ര വിമാന സർവീസുകള്‍ പുനരാരംഭിച്ചിരുന്നത്. കുവൈത്ത് സായുധ സേന ബന്ധപ്പെട്ട മറ്റ് സുരക്ഷാ അതോറിറ്റികളുമായി ഏകോപിപ്പിച്ച് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏത് സാഹചര്യങ്ങളെയും നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറല്‍ സൗദ് അല്‍ ഒതൈബി അറിയിച്ചു.

