ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ സംഘർഷം ഗുരുതരമായി തുടർന്നിരുന്ന സാഹചര്യത്തില്‍ ഒരു ആശ്വാസം നല്‍കുന്നതാണ് വെടിനിര്‍ത്തല്‍ കരാര്‍.
ഇറാനും യുഎസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ.
പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സംഘര്‍ഷം ജനങ്ങള്‍ക്ക് വലിയ ദുരിതം വരുത്തി. ആഗോള ഊര്‍ജ്ജവിതരണത്തെ തടസ്സപ്പെടുത്തി. വെടിനിര്‍ത്തല്‍ വന്നതോടെ ഹോര്‍മുസ് കടലിടുക്കിലൂടെ ഗതാഗതം സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിനെ കൂടുതല്‍ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു.
രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്യുന്നതായി ജര്‍മ്മന്‍ ചാന്‍സിലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞു. വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച പാകിസ്താന് നന്ദി അറിയിച്ച മെര്‍സ് നയതന്ത്ര മാര്‍ഗങ്ങളിലൂടെ യുദ്ധത്തിന് ശാശ്വതമായ അവസാനം വേണമെന്നും അഭിപ്രായപ്പെട്ടു. കരാറിനെ സ്വാഗതം ചെയ്യുന്നുവെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പറഞ്ഞു. യുക്രെയ്‌ന് മേലുള്ള റഷ്യയുടെ അധിനിവേശം സമാന രീതിയില്‍ അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

