ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
'മുമ്പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മണ്ഡലത്തിലെ ജനങ്ങള്‍ ഇങ്ങോട്ട് പണം നല്‍കിയാണ് ഞങ്ങളെ വിജയിപ്പിച്ചത്. എന്നാല്‍ ഇന്ന് ആ സാഹചര്യം മാറി. പണം നല്‍കിയാല്‍ മാത്രം വോട്ട് ലഭിക്കുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയം തരംതാണു. സത്യസന്ധമായ രാഷ്ട്രീയത്തിന് ഇന്നിവിടെ സ്ഥാനമില്ല' എന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ രാഷ്ടീയരംഗം പൂർണമായും അഴിമതിമയമായി മാറിയെന്ന് സിദ്ധരാമയ്യ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പില്‍ പറഞ്ഞു. വരുംകാലങ്ങളിലും രാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്നും ജനങ്ങളുടെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും കൂടെയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വരുണ മണ്ഡലത്തിലെ ജനങ്ങള്‍ വീണ്ടും മത്സരിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. പ്രായവും ആരോഗ്യസ്ഥിതിയുമാണ് ഈ തീരുമാനത്തിലേക്ക് നയിച്ച മറ്റൊരു പ്രധാന ഘടകമെന്നും സിദ്ധരാമയ്യ പറഞ്ഞു. തനിക്ക് ഇപ്പോള്‍ 79 വയസായി. ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകുമ്പോഴേക്കും 81-82 വയസാകും. പഴയത് പോലെ ആവേശത്തോടെ പ്രവർത്തിക്കാനുള്ള ആരോഗ്യസ്ഥിതി ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2028-ഓടെ തന്റെ രാഷ്ട്രീയ ജീവിതത്തിന് 50 വർഷം തികയുകയാണെന്ന് സിദ്ധരാമയ്യ അനുസ്മരിച്ചു. 1978-ല്‍ താലൂക്ക് ബോർഡ് അംഗമായാണ് അദ്ദേഹം രാഷ്ട്രീയ പ്രയാണം ആരംഭിച്ചത്. വിജയങ്ങളും പരാജയങ്ങളും ഒരുപോലെ നേരിട്ട തന്റെ രാഷ്ട്രീയ ജീവിതത്തില്‍, വിശ്വസിച്ച തത്വങ്ങള്‍ക്കെതിരായോ മനഃസാക്ഷിക്ക് നിരക്കാത്ത വിധത്തിലോ പ്രവർത്തിച്ചിട്ടില്ലെന്ന സംതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു പതിറ്റാണ്ടുകാലം സംസ്ഥാനത്തെ ജനങ്ങള്‍ തന്നോട് കാണിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച അദ്ദേഹം, ജീവിതത്തിന്റെ ശേഷിക്കുന്ന കാലവും ജനസേവനത്തിനായി സമർപ്പിക്കുമെന്നും ഉറപ്പുനല്‍കി.

