കൊച്ചി: കടയുടമയുടെ നിർദ്ദേശപ്രകാരമെന്ന് ജീവനക്കാരിയെ വിശ്വസിപ്പിച്ച് അജ്ഞാതൻ 6,000 രൂപ തട്ടിയെടുത്തു. വൈറ്റില ജംഗഷന് സമീപമുള്ള ഒരു കടയിലാണ് തട്ടിപ്പ് നടന്നത്.
തട്ടിപ്പിന് അരമണിക്കൂർ മുമ്പ് സ്ഥാപനത്തിലെത്തിയ മധ്യവയസ്കൻ കടയുടമയെ അന്വേഷിച്ചിരുന്നു. പിന്നീട് ഫോണില്‍ സംസാരിച്ചുകൊണ്ട് കടയിലേക്ക് തിരിച്ചെത്തിയ ഇയാള്‍, മറുതലയ്ക്കലുള്ളത് കടയുടമയാണെന്ന് ജീവനക്കാരിയെ വിശ്വസിപ്പിച്ചു.
തുടർന്ന് കൗണ്ടറിലുണ്ടായിരുന്ന പണവും രേഖകളും എടുത്തുനല്‍കാൻ ആവശ്യപ്പെടുകയായിരുന്നു. തട്ടിപ്പാണെന്ന് മനസിലാകാതെ ജീവനക്കാരി അതനുസരിക്കുകയും ചെയ്‌തു. പണം എണ്ണാൻ തുടങ്ങിയപ്പോള്‍ എണ്ണണ്ട, എണ്ണിക്കോളാം എന്ന് ഇയാള്‍ പറയുന്നതും പണം വാങ്ങി ഉടൻതന്നെ സ്ഥലം വിടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജോലിക്ക് കയറി ഏതാനും ദിവസങ്ങള്‍ മാത്രമായ ജീവനക്കാരിയുടെ പരിചയക്കുറവ് തട്ടിപ്പിന് അനുകൂലമായിമാറി. പണം കൊടുത്തതിന് പിന്നാലെ വിവരം കടയുടമയെ വിളിച്ചറിയിച്ചപ്പോഴാണ് തട്ടിപ്പാണ് നടന്നതെന്ന് ജീവനക്കാരിക്ക് മനസിലായത്.
കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തട്ടിപ്പ് നടത്തിയതാരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാള്‍ സമാനമായൊരു കേസില്‍ ഒരിക്കല്‍ ജയിലില്‍ കഴിഞ്ഞിരുന്നതായാണ് വിവരം. കഴിഞ്ഞ വർഷം ആലപ്പുഴ നോർത്തിലും ഇത്തരത്തിലൊരു കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. സ്ഥാപനങ്ങളിലെത്തി കടയുടമ ആവശ്യപ്പെട്ടെന്ന് പറഞ്ഞാണ് ഇത്തരക്കാർ ജീവനക്കാരില്‍നിന്ന് പണം തട്ടുന്നത്.

