കോഴിക്കോട്: എം.ഡി.എം.എ കടത്ത്-വില്‍പ്പന ശൃംഖലയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ രണ്ട് അധ്യാപികമാർ അറസ്റ്റിലായി.
പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയും താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തനയുമാണ് വടകര പൊലീസിന്റെ പിടിയിലായത്. കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി എം.ഡി.എം.എ ഇടപാടുകളുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണത്തിന്റെ തുടക്കത്തില്‍ കീർത്തനയെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടർനടപടികളിലാണ് കാവ്യയും പൊലീസിന്റെ വലയിലായത്. തുടർന്ന് നടത്തിയ പരിശോധനയില്‍ കാവ്യയുടെ അക്കൗണ്ട് ലഹരി ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.
ഇരുവരും ഉള്‍പ്പെട്ട സംഘമാണ് ജില്ലയിലെ എം.ഡി.എം.എ വിതരണ ശൃംഖല നിയന്ത്രിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ലഹരി വാങ്ങുന്നവർ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച ശേഷം, ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘത്തിലെ മറ്റ് അംഗങ്ങള്‍ എം.ഡി.എം.എ എത്തിച്ചുനല്‍കുന്നതായിരുന്നു പ്രവർത്തനരീതിയെന്നും പൊലീസ് പറയുന്നു.

