മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികള്‍ക്ക് എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലെ കോളേജ് അധ്യാപകൻ ഉള്‍പ്പെടെ നാലുപേർ പൊലീസ് പിടിയിലായി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനായ സുഹൈല്‍ പെരിങ്ങോടൻ, റീന ടി.എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് നിലമ്പൂർ സബ് ഇൻസ്പെക്ടർ അർഷിദ് കെ.എമ്മിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാളായ സുബ്രഹ്മണ്യനില്‍ നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പൊലീസ് ആദ്യം പിടിച്ചെടുത്തു. ഇയാളെ തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് അധ്യാപകനായ സുഹൈല്‍ പെരിങ്ങോടൻ, വിവേക് വിജയൻ, റീന എന്നിവർക്ക് ഇയാള്‍ സ്ഥിരമായി എംഡിഎംഎ വില്‍ക്കാറുണ്ടെന്ന വിവരം ലഭിക്കുന്നത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍, കോളജ് അധ്യാപകനായ സുഹൈല്‍ മറ്റ് പ്രതികളുമായി ചേർന്ന് വിദ്യാർഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും വ്യാപകമായി ലഹരിമരുന്ന് എത്തിച്ചു നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി. അധ്യാപകൻ മൂന്ന് വർഷത്തോളമായി ഈ കോളജില്‍ ജോലി ചെയ്തുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

