കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ കോടതി ഉത്തരവ് ലംഘിച്ച് റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനർജിക്കെതിരെ കേസെടുത്ത് പൊലീസ്.
തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാർത്ഥി വിഭാഗമായ തൃണമൂല്‍ ഛാത്ര പരിഷത്തിന്‍റെ സ്ഥാപക ദിനാചരണത്തിന്‍റെ ഭാഗമായി ഇന്നലെ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലും റാലിയിലുമാണ് ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടത്. റാലി നടത്തിയതുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ പരാതികളുടെയും ട്രാഫിക് പോലീസിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നിയമനടപടി.
പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിയില്‍ ഗതാഗതം ഭാഗികമായി അനുവദിച്ചുകൊണ്ട് പരിപാടി നടത്താനായിരുന്നു കോടതിയുടെ അനുമതി. എന്നാല്‍ സ്ഥലപരിധി മറികടന്ന് റോഡിന്‍റെ ഇരുവശങ്ങളും പൂർണ്ണമായി തടസ്സപ്പെടുത്തുകയും, അനുവദിച്ചതിലും കൂടുതല്‍ ആളുകളെ പങ്കെപ്പടുപ്പിച്ച് നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് മമത ബാനർജിക്കും സംഘാടകർക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

