മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ മുംബൈയിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ, നഗരത്തില്‍ പലയിടത്തും കനത്ത മഴമൂലം വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിലെ നിരവധി പ്രദേശങ്ങളില്‍ 200 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
മുലുണ്ടില്‍ 218.6 മില്ലിമീറ്റർ എസ് വാർഡ് ഓഫീസില്‍ 212 മില്ലിമീറ്ററും പവായിലല്‍ 208.4 മില്ലിമീറ്ററും മഴ ലഭിച്ചു. പടിഞ്ഞാറൻ മുംബൈയയിലെ സാന്റാക്രൂസില്‍ 216 മില്ലിമീറ്ററും അന്ധേരിയില്‍ 204 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ നഗരജീവിതത്തെ സാരമായി ബാധിച്ചു. ആഴ്ചകളായി തുടരുന്ന കനത്ത ചൂടില്‍ ആശ്വാസമാകേണ്ടിയിരുന്ന മണ്‍സൂണ്‍ ഇപ്പോള്‍ മുംബൈയെ വെള്ളക്കെട്ടിന്റെയും ഗതാഗതക്കുരുക്കിന്റെയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
കനത്ത മഴയെ തുടർന്ന് നഗരത്തിലെ പല റോഡുകളിലും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. യാത്രക്കാർക്ക് ഗതാഗതം ദുഷ്‌കരമായതോടെ നിരവധി വാഹനങ്ങള്‍ മഴവെള്ളത്തില്‍ ഭാഗികമായി മുങ്ങി. മഴക്കെടുതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താനെ, പല്‍ഘർ, റായ്ഗാഡ് എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

