കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു. കാണാതായ മൂവായിരത്തിലധികം പേർക്കായി തിരച്ചില്‍ തുടരുകയാണ്.
നേപ്പാള്‍ ദുരന്തം നടന്ന് നാലാം ദിനത്തില്‍ മരണസംഖ്യയും കാണാതായവരുടെ എണ്ണവും ഉയരുകയാണ്. നിരവധി മൃതദേഹങ്ങള്‍ ഇന്നും കണ്ടെടുത്തു.
അതേസമയം, പ്രളയ ദുരന്തത്തില്‍ നാല് ഇന്ത്യാക്കാരെ കൂടി രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റസുവ ജലവൈദ്യുത പദ്ധതി സ്ഥലത്തുനിന്നാണ് ഇവരെ രക്ഷിച്ചത്. ഇന്ത്യയുടെ തുരങ്ക വിദഗ്ധ സംഘം രക്ഷാദൗത്യത്തില്‍ പങ്കുചേർന്നു. കാണാതായ ഇന്ത്യാക്കാരുടെ എണ്ണം നിലവില്‍ 287 ആയി. 128 ഇന്ത്യൻ വംശജരെ കുറിച്ചും വിവരമില്ല.
കാണാതായ മലയാളികളെ കുറിച്ചടക്കം വിവരം ഇല്ല. ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും കത്തു നല്‍കി. ഇന്ത്യയില്‍ ഗണ്ഡക് നദിയില്‍ നിന്ന് പത്ത് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. വളരെകുറച്ച് പേരെയാണ് തിരിച്ചറിയാനായത്.
2500 പേരെ കാണാതായി എന്നതാണ് നേപ്പാള്‍ ഇന്ന് നല്‍കിയ കണക്ക്. ടിബറ്റില്‍ ഇതുവരെ ഏഴ് മരണമാണ് ചൈനീസ് സർക്കാർ സ്ഥിരീകരിച്ചത്.
ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് മലയാളികളെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

