തിരുവനന്തപുരം: കേരള പോലീസ് നടത്തിയ ഓപ്പറേഷൻ തൂഫാൻ വൻ വിജയമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തിയ വ്യാപകമായ പരിശോധനയില്‍ 104 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും 137 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വൻതോതിലുള്ള സിന്തറ്റിക് ലഹരിമരുന്ന് വേട്ടയാണ് ഈ ഓപ്പറേഷനിലൂടെ നടന്നത്. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ അവരുടെ സാമ്പത്തിക സ്രോതസ്സുകളും വിതരണ ശൃംഖലകളും കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 500 ഗ്രാം എംഡിഎംഎയും 37 കിലോ കഞ്ചാവും വിവിധയിടങ്ങളില്‍ നിന്നായി പോലീസ് പിടികൂടി. സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പന തടയാനുള്ള നടപടികളുടെ ഭാഗമായുള്ള പരിശോധനകളും നടത്തി വരികയാണ്. സിന്തറ്റിക് ലഹരിമരുന്നിനൊപ്പം മറ്റ് ലഹരിവസ്തുക്കളുടെ വിതരണക്കാരും പോലീസിന്റെ വലയിലായിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
ലഹരി വസ്തുക്കളുടെ പ്രധാന സ്രോതസ്സുകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളും ഈ അന്വേഷണത്തിലൂടെ പോലീസിന് ലഭിച്ചിട്ടുണ്ട്. കഞ്ചാവ് പ്രധാനമായും ആന്ധ്ര-ഒഡീഷ അതിർത്തികളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ശാസ്ത്രീയമായ അന്വേഷണത്തിനായി ഓരോ സബ്ഡിവിഷനിലും നാല് പ്രത്യേക ടീമുകളെയാണ് പോലീസ് നിയോഗിച്ചിരിക്കുന്നത്.
ഇന്റലിജൻസ് ശേഖരണം, ലഹരിമരുന്ന് കണ്ടെത്തല്‍, അന്വേഷണം പൂർത്തിയാക്കി സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കല്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിവയാണ് ഈ ടീമുകളുടെ പ്രധാന ചുമതലകള്‍. എഫ്‌എസ്‌എല്‍ റിപ്പോർട്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കി കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനുള്ള പ്രത്യേക പദ്ധതിയുമുണ്ടെന്ന് പോലീസ് മേധാവി അറിയിച്ചു.

