ന്യൂഡല്‍ഹി: പാകിസ്താൻ അധീന കശ്മീരിലെ പ്രദേശത്തെ ജനങ്ങള്‍ക്കെതിരെ നടക്കുന്ന അടിച്ചമർത്തലുകള്‍ മൂടിവെക്കാൻ പാകിസ്താൻ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജൈസ്വാള്‍ .
പാകിസ്താൻ അധീന കശ്മീരിലെ പ്രാദേശിക തിരഞ്ഞെടുപ്പ് വെറുമൊരു പ്രഹസനമാണ്. ഈ വർഷം ജൂണ്‍ മുതല്‍ ഇതുവരെ കുറഞ്ഞത് 90 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു പ്രക്ഷോഭങ്ങളും പാക് സേനയുടെ ക്രൂരമായ നരഹത്യയുമാണ് അവിടത്തെ യഥാർത്ഥ അവസ്ഥ. ഇത്തരം പൊള്ളയായ നടപടികള്‍ക്ക് യാഥാർത്ഥ്യം മറച്ചുവെക്കാനാകില്ല', മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ജൈസ്വാള്‍ പറഞ്ഞു. നടപടികള്‍ക്ക് നിയമസാധുത നല്‍കാൻ തിരഞ്ഞെടുപ്പ് എന്ന മുഖംമൂടിയാണ് പാകിസ്താൻ ഉപയോഗിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

