വരാനിരിക്കുന്ന പൊങ്കല്‍ മഹോത്സവത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകള്‍ക്ക് സൗജന്യമായി സാരിയും മുണ്ടും വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ തമിഴ്നാട് ടിവികെ സർക്കാർ ആരംഭിച്ചു.
പദ്ധതിയുടെ ഭാഗമായി വസ്ത്രങ്ങള്‍ നിർമ്മിക്കുന്നതിനും സംഭരിക്കുന്നതിനുമായി ആദ്യ ഗഡുവായി 300 കോടി രൂപ സർക്കാർ അനുവദിച്ചു. കൈത്തറി, കരകൗശല, വസ്ത്രവകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ പരമ്പരാഗത കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സഹകരണ സംഘങ്ങളിലെ നെയ്ത്തുകാരില്‍ നിന്നാണ് സർക്കാർ വസ്ത്രങ്ങള്‍ നേരിട്ട് സംഭരിക്കുന്നത്. ഹാൻഡ്‌ലൂം ഡയറക്ടറേറ്റിന്റെ മേല്‍നോട്ടത്തില്‍ നിർമ്മിക്കുന്ന വസ്ത്രങ്ങള്‍ തമിഴ്നാട് സിവില്‍ സപ്ലൈസ് കോർപറേഷന്റെ വെയർഹൗസുകളിലേക്ക് മാറ്റും. ഏകദേശം 642.88 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്.
ഇത്തവണ പൊങ്കലിന് പുതിയ ഡിസൈനിലുള്ള സാരികളും മുണ്ടുകളുമാണ് സർക്കാർ അവതരിപ്പിക്കുന്നത്. നിലവില്‍ സ്റ്റോക്കുള്ള പഴയ വസ്ത്രങ്ങള്‍ ദീപാവലിയോട് അനുബന്ധിച്ച് വാർധക്യ പെൻഷൻ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. ഏകദേശം 2.27 കോടി സാരികളും 2.25 കോടി മുണ്ടുകളുമാണ് വിതരണത്തിനായി ആവശ്യമുള്ളത്.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി റവന്യൂ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ, സിവില്‍ സപ്ലൈസ് ആൻഡ് കണ്‍സ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷണർ, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടർ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെ സർക്കാർ നിയോഗിച്ചു. പൊങ്കലിന് മുൻപായി വസ്ത്രങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തുന്നുണ്ടെന്ന് ഈ സമിതി ഉറപ്പാക്കും.

