മോസ്‌കോ: റഷ്യയില്‍ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കല്‍ കോംപ്ലക്സില്‍ വൻ തീപ്പിടിത്തവും സ്ഫോടനവും. ആറ് ചൈനക്കാരുള്‍പ്പെടെ ഏഴുപേർ മരിച്ചു.
ഒൻപതുപേരെ കാണാനില്ല. 152 പേർക്ക് പരിക്കുണ്ട്. ഇവരില്‍ 36 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു.
റഷ്യയിലെ ഫാർ ഈസ്റ്റേണ്‍ അമുർ മേഖലയിലെ അമുർ ഗ്യാസ് കെമിക്കല്‍ പ്ലാന്റിനാണ് തീപ്പിടിച്ചത്. അപകടത്തെക്കുറിച്ച് റഷ്യൻ അധികൃതർ അന്വേഷണം ആരംഭിച്ചു. വ്യാവസായിക സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചോ എന്നും ദുരന്തത്തിന്റെ യഥാർഥ കാരണമെന്താണെന്നും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
റഷ്യൻ പെട്രോകെമിക്കല്‍ കമ്പനിയായ സിബൂറും ചൈനയുടെ സിനോപെകും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഈ പ്രൊജക്റ്റ്. ഏകദേശം 10 ബില്യണ്‍ ഡോളർ ചെലവില്‍ നിർമിക്കുന്ന ഈ പ്ലാന്റ് ലോകത്തിലെ ഏറ്റവും വലിയ പോളിഎഥിലിൻ, പോളിപ്രൊഫൈലിൻ നിർമാണ കേന്ദ്രങ്ങളിലൊന്നായി മാറാൻ ലക്ഷ്യമിട്ടുള്ളതാണ്.

